Showing posts with label Hindi. Show all posts
Showing posts with label Hindi. Show all posts

Sunday, 8 November 2015

Bhopal: A Prayer for Rain (2014)


“ഭോപ്പാൽ ദുരന്തത്തെക്കുറിച്ചു നീ കേട്ടിട്ടുണ്ടോ ശേഖരാ?”

“പിന്നില്ലാതെ.. ആ സമയം ഞാൻ ഗുജറാത്തിൽ ഒരു പ്ലാന്റിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങളൊക്കെ അന്ന് ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം. 1984-ൽ ഭോപ്പാലിലെ കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറിയിൽ നിന്നും മീഥൈൽ ഐസോ സയനേറ്റ് (MIC) എന്ന വിഷവാതകം അന്തരീക്ഷത്തിലേക്കു പടർന്നു. ഏകദേശം 4000 പേരാണ് ഒറ്റ രാത്രിയിൽ മരിച്ചുവീണത്. 5 ലക്ഷത്തോളം പേരെ ബാധിച്ച ആ ദുരന്തം ഇന്നും ജീവിച്ചിരിക്കുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.“

“അതെ.. ആ ദുരന്തത്തിന്റെ ഒരു നേർച്ചിത്രമാണ് ഇന്നലെ ഞാൻ കണ്ട സിനിമ. ഒട്ടും അതിശയോക്തിയില്ലാതെ അപകടത്തിന്റെ ചിത്രം വ്യക്തമായി കാണിക്കുന്നു..”

“ഇന്നും മിക്ക ഫാക്ടറികളിലും ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാ‍ധ്യതകൾ കൂടുതലാണു രാഘവാ..  പല ഫാക്ടറികളിലും അപകടങ്ങളിലൂടെ പാഠം ഉൾക്കൊള്ളുക എന്ന സമീപനമാണ് ഇന്നും സ്വീകരിക്കുന്നത്. അപകടങ്ങളെ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചിലവും ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സാമൂഹിക മനസ്സും പലയിടങ്ങളിലും അപകടങ്ങൾ തുടർക്കഥയാക്കുന്നു.”

“ഞാൻ അടുത്തിടയ്ക്ക് ഒരു സംഭവം കേട്ടു. ഒരു ഫാക്ടറിയിൽ ഒരു തൊഴിലാളി യന്ത്രങ്ങൾക്കിടയിൽ പെട്ടു മരിച്ചു. പക്ഷേ ശവം പുറത്തെടുക്കണമെങ്കിൽ മണിക്കൂറുകൾ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. ഭീമമായ നഷ്ടം ഉണ്ടാകും. മരിച്ച ആളുടെ പാവപ്പെട്ട കുടുംബത്തെ മാനേജ്മെന്റ് സമീപിച്ചു. സാധാരണ നൽകാറുള്ള കോമ്പൻസേഷൻ തുകയുടെ ഇരട്ടി നൽകാമെന്നു പറഞ്ഞു സമ്മതിപ്പിച്ചു. ഫാക്ടറി സുഗമമായി ഓടി.. ഇവിടെ ലാഭം മാത്രം ലക്ഷ്യമായ ഒരു സമൂഹമാണുള്ളത്. മുതലാളിമാരെ മാത്രം കുറ്റം പറയാൻ കഴിയില്ല. അധികാര കേന്ദ്രത്തിൽ നിന്നും ഇങ്ങു താഴെത്തട്ടിലുള്ള തൊഴിലാളി പോലും ഇതിൽ ഭാഗമാണ്.”

“ശരിയാ‍ണു രാഘവാ.. മുതലാളിമാർ സ്വാഭാവികമായി ലാഭത്തിൽ കണ്ണുള്ളവർ തന്നെ. അവർക്കു തൊട്ടുതാഴെയുള്ള ഉയർന്ന സ്ഥാനത്തിരിക്കുന്ന തൊഴിലാളികൾ ശമ്പള വർദ്ധനവ്, പ്രമോഷൻ തുടങ്ങിയവയ്ക്കു വേണ്ടി മുതലാളിമാരുടെ ലാഭം വർദ്ധിപ്പിച്ചു പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. ഇങ്ങു താഴെ തട്ടിലുള്ള തൊഴിലാളിയോ, അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഏതു ജോലി ചെയ്യുന്നതിനും സന്നദ്ധനാകുന്നു.”

“ഈ സിനിമയിലും അങ്ങനെയൊരു വ്യവസ്ഥിതിയെയാണു തുറന്നുകാട്ടുന്നത്. മുതലാളിക്കു ഫാക്ടറിയുടെ ഉത്പാദനം വർദ്ധിപ്പിച്ചു ലാഭം ഉണ്ടാക്കാൻ ആഗ്രഹം. അതിനായി സമയത്തു വേണ്ട അറ്റകുറ്റ പണികൾ നടത്താത്ത ടാങ്കുകളിൽ പരിധിയിൽ കൂടുതൽ വിഷവാതകം ശേഖരിക്കാൻ മേലുദ്യോഗസ്ഥർ നിശ്ചയിക്കുന്നിടത്തു തുടങ്ങി പ്രശ്നങ്ങൾ. കൂടാതെ അപകടം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ശീതീകരണ യൂണിറ്റിന്റെ പ്രവർത്തനവും അല്പലാഭത്തിനായി നിർത്തിവയ്ക്കൂന്നു. ഒരു പരിജ്ഞാനവുമില്ലാത്ത തൊഴിലാളികളെ ചെറിയ ശമ്പളം നൽകി ജോലിക്കായി എടുത്തതും പ്രശ്നമായി. ഇങ്ങനെ പലതരത്തിലുള്ള ഘടകങ്ങൾ ഒന്നിച്ചു ചേർന്നു ദുരന്തത്തിൽ കലാശിച്ചു. വിഷവാതകം ശ്വസിച്ചവരെ രക്ഷിക്കാനുള്ള ഔഷധങ്ങൾ ലഭ്യമല്ലാത്തതും വേണ്ടത്ര പരിചയമില്ലാത്ത ഡോക്ടർമാരും കൂടി ചേർന്നപ്പോൾ ചിത്രം പൂർണ്ണമായി.”

 "ഫാക്ടറികളിൽ മാത്രമല്ല രാഘവാ, ഇന്നത്തെ സമൂഹിക വ്യവസ്ഥ ലാഭത്തിൽ അടിസ്ഥാനപ്പെടുത്തിയാണ്. ഞാൻ ഇന്നലെ എന്റെ വീട്ടിന്റെ തെക്കേലെ ചന്ദ്രനോടു ചോദിച്ചു അവന്റെ നിലം വെറുതെ തരിശാക്കിയിടാതെ വല്ല പച്ചക്കറിയും നട്ടുകിളിപ്പിച്ചൂടെയെന്ന്. അവൻ എടുത്തവായിലെ പറഞ്ഞതു ലാഭമില്ലെന്നായിരുന്നു. വിഷപച്ചക്കറി തിന്നാതെ ശുദ്ധമായതു തിന്നൂടേയെന്നു ചോദിച്ചപ്പോൾ വിഷം തിന്നാലും കുഴപ്പമില്ല ലാഭമില്ലാത്ത പരിപാടിക്ക് അവനില്ലെന്നു മറുപടി. എന്തിനാണു ജീവിക്കുന്നതെന്നുപോലും ഇന്നു പലർക്കും അറിയില്ല. ഈ ലാഭവും പണവുമൊക്കെ സ്വന്തം ശരീരത്തെ സുഖമായി നിലനിർത്താനാണെന്നു പോലും മനസ്സിലാക്കാ‍തെ സ്വയം ബലിയാടായി ലാഭമുണ്ടാക്കുന്നു. എന്നിട്ട് ഉണ്ടാക്കിയ ലാ‍ഭം ആശുപത്രികളിൽ ചിലവാക്കുന്നു.“

“ലാഭവും ലാഭത്തിലെ നഷ്ടവും സമൂഹത്തെ നിയന്ത്രിക്കുന്നു..”

Tuesday, 20 October 2015

Bang Bang (2014)

“എന്താ ശേഖരാ.. അറിയുമോ?”

“ഓ.. രാഘവനോ, എനിക്കിപ്പോൾ പഴയ പോലെ കണ്ണു പിടിക്കുന്നില്ലടോ! എല്ലാം ഒരു മങ്ങലാ..“

“മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു... കണ്ണടകൾ വേണം.. കണ്ണടകൾ വേണം..ഡോക്ടറെ കണ്ടില്ലേ?”

“ഓ.. ഇനി അതിലൊന്നും വലിയ കാര്യമില്ല്ല.. പ്രായം 72 ആയില്ലേടോ! അതിന്റെ ഫ്യൂസൊക്കെ പോയ മട്ടാ.. പണ്ടൊക്കെ സീ‍രിയലെങ്കിലും മര്യാദയ്ക്ക് കാണാമായിരുന്നു. ഇപ്പൊ അതും നടക്കുന്നില്ല.. നിന്റെ കാര്യം എങ്ങനൊക്കെയാ..”

“എനിക്ക് ദൈവം സഹായിച്ച് കണ്ണിനിപ്പൊഴും നല്ല കാഴ്ചയാ.. എന്റെ കൊച്ചുമോൻ എന്നും ഏതെങ്കിലും സി.ഡിയുമായി എത്തും. ഞാൻ അതിട്ടു കാണും. എന്തെങ്കിലും ഒരു എന്റെർടൈന്മെന്റ് വേണ്ടേടോ!“

“ഉം.. ഒരു സിനിമയൊക്കെ കണ്ടിട്ട് എത്ര കാലമായി!!“

“ഓ.. ഇപ്പൊഴത്തെ പടങ്ങളൊന്നും കാണാതിരിക്കുന്നതാ ഭേദം..“

“എന്നിട്ട് നീ ഇന്നലെ ഏതു സിനിമയാ കണ്ടത്?”

“ബാങ്ങ്-ബാങ്ങ്”

“അതെന്തോന്നാ.. ഇംഗ്ലീഷ് പടമാണോ?”

“അല്ല ഹിന്ദി.. നമ്മുടെ റോഷനും കത്രീനക്കൊച്ചും അഭിനയിച്ചത്!“

“കൊള്ളാമോ?”

“വെറും അടിയും ഇടിയും വെടിവയ്പും.. 25 ഗുണ്ടകൾ തുരുതുരാ വെടിവച്ചാലും നായകനു കൊള്ളില്ല.. തിരിച്ച് അങ്ങേർക്ക് ഓരോ ഉണ്ട മതി ഇവരെയൊക്കെ നിലമ്പരിശാക്കാൻ..”

“ഹഹഹ.. എന്നാലും രസമല്ലേ കണ്ടിരിക്കാൻ.. നീ അതിന്റെ കഥയൊന്നു പറ..”

“കഥയൊന്നും ഇല്ലടോ.. കുറേ കാറോട്ടവും വെടിവയ്പും.. എന്തൊക്കെയോ കാണിക്കുന്നു..”

“എന്നാലും പറ..”

“ലണ്ടനിലാണ് കഥ ആരംഭിക്കുന്നത്.. ഒരു ഇന്ത്യൻ പട്ടാളക്കാരൻ ജയിലിൽ കിടക്കുന്ന ഒരു പാകിസ്ഥാനി തീവ്രവാദിയെ കാണാൻ വരുന്നു. അങ്ങേർ തറയിലിരുന്ന് പിസാ തിന്നുകൊണ്ടിരിക്കുകയായിരുന്നു..”

“പിസാന്നു പറഞ്ഞാ‍ൽ, ഇല്ലെ വട്ടത്തിലിരിക്കുന്ന സാധനമല്ലേ.. എന്റെ കൊച്ചുമോൻ ഇടക്കിടയ്ക്ക് വീട്ടിൽ ബഹളമാ അതു വേണമെന്നു പറഞ്ഞ്. ജയിലിലൊക്കെ അതാ കൊടുക്കുന്നത്?”

“ആയിരിക്കുമെടോ.. ഇവിടെയും നമ്മൾ കുറ്റവാളികൾക്ക് ബിരിയാണി വച്ച് കൊടുക്കാറില്ലേ!!“

“ഉം.. എന്നിട്ട്..”

“ആ ഇന്ത്യൻ പട്ടാളക്കാരൻ കുറ്റവാളിയോട് തകർപ്പൻ ഡയലോഗുകളും പറഞ്ഞ് നിൽക്കുമ്പോൾ തീവ്രവാദിയുടെ ആൾക്കാർ അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ എല്ലാം കൊന്ന് അയാളെ രക്ഷിക്കാൻ എത്തുന്നു. തീവ്രവാദി പട്ടാളക്കാരനെ വെടി വച്ചു കൊല്ലുന്നു. അവിടെ പടം ആരംഭിക്കുന്നു.”

“കൊള്ളാമല്ലോ കഥ.. ദേശഭക്തി ഉണർത്തൂന്ന  സംഭവമാണല്ലോ..”

“ദേശഭക്തിയൊക്കെ ഇതോടെ തീർന്നു.. അതിനു ശേഷം കഥ വേറെ രീതിയിലാ.. ഈ തീവ്രവാദിക്ക് നമ്മുടെ നാട്ടിൽ നിന്നും ബ്രിട്ടീഷുകാർ അടിച്ചുമാറ്റിയ കോഹിന്നൂർ രത്നം തട്ടിയെടുക്കാൻ ആഗ്രഹം.. അതും ഒരു ഇന്ത്യക്കാരൻ തന്നെ ചെയ്യണം.. അങ്ങനെ നമ്മുടെ നായകൻ എത്തുന്നു. രത്നം അടിച്ചുമാറ്റുന്നു. അടിച്ചുമാറ്റിയ രത്നം നായകൻ തീവ്രവാദിയുടെ ആൾക്കാർക്ക് കൈമാറുന്നില്ല.. അതോടെ അവർ നായകനെ കൊല്ലാൻ ശ്രമിക്കുന്നു.”

“നായിക ഇതുവരെ വന്നില്ലേ?”

“നായികയുടെ കാര്യം പറയാതിരിക്കുകയാ ഭേദം. അതിനെ കാണിച്ചപ്പോൾ എന്റെ ശരീരം പോലും തണുത്തു വിറച്ചു പോയി. നമ്മൾ പണ്ടൊക്കെ മുട്ടുവരെ പാവാടയുമിട്ട് ഇറങ്ങിയിരിക്കുന്നു എന്നു പറഞ്ഞു പെൺകുട്ടികളെ വഴക്കു പറയാറില്ലേ.. ഇന്ന് അതു മാറി. തുടയുടെ പകുതിയായി പാവാടയുടെ ഇറക്കം. അതും കൊടും തണുപ്പുള്ള സിം‌ലയിലോ മറ്റോ ആണ് ജീവിക്കുന്നത്.“

“തൊലിക്കട്ടി കൂടുതലായിരിക്കും.”

“എന്തായാലും നമ്മുടെ നായിക ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്. അമ്മൂമ്മയുടെ കൂടെയാണ് ജീവിതം. അവൾക്ക് കാമുകന്മാർ ഒന്നും ഇല്ല എന്ന വിഷമം മാത്രമേയുള്ളൂ അമ്മൂമ്മയ്ക്ക്.“

“നല്ല അമ്മൂമ്മ..”

“അമ്മൂമ്മയുടെ നിർബന്ധം കൂടിയപ്പോൾ നായിക ഓൺലൈനിൽ അപേക്ഷ കൊടുത്തു.”

“അതുകൊള്ളാമല്ലോ. അതിനും അപേക്ഷ കൊടുക്കാമോ?”

“എന്തായാലും, അപേക്ഷിച്ച പ്രകാരം കാമുകനെ കാണാൻ പോകുന്ന നമ്മുടെ നായിക നായകനെ കണ്ടുമുട്ടുന്നു. അയാൾ തന്റെ കാമുകനാണെന്നു തെറ്റിദ്ധരിക്കുന്നു. ഇതിനിടയിൽ തീവ്രവാദിയുടെ ആൾക്കാർ നായകനുമായി സംഘട്ടനം നടത്തുന്നു.. വെടി വയ്പ്, അടി.. കാറോട്ടം.. നായികയോടൊപ്പം നായകൻ ഒളിസങ്കേതത്തിലെത്തുന്നു.. നായകൻ ഒരു കള്ളനാണെന്നു തിരിച്ചറിഞ്ഞിട്ടും നായിക അയാളോടൊപ്പം നിൽക്കുന്നു. പിന്നെ വില്ലനെ തിരഞ്ഞുള്ള പരക്കം പാച്ചിലാണ്. അവസാനം നായകൻ വില്ലൻ തീവ്രവാദിയെ കണ്ടു മുട്ടുന്നു. ആദ്യം മരിച്ച പട്ടാളക്കാരന്റെ സഹോദരനാണു നായകൻ എന്നു മനസ്സിലാകുന്നു.. പ്രതികാരത്തിനായി ഇന്ത്യൻ പട്ടാളം അയച്ചതാണ്. രത്നം വെറും ഡ്യൂപ്ലിക്കേറ്റായിരുന്നു. നായകൻ വില്ലനെ കൊല്ലുന്നു. എല്ലാം ശുഭം..”

“ഇത്രയേ ഉള്ളോ? ഒരു പൊട്ട പടമാണല്ലോ!”

“എന്താ ഇതു പോരേ. എടോ, ഇതുപോലുള്ള പടങ്ങളിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. നായകന്റെയും വില്ലന്മാരുടെയും അഭ്യാസരംഗങ്ങളും നായികയുടെ ഗ്ലാമറും പിന്നെ സിനിമയിൽ കാണിക്കുന്ന പ്രദേശത്തിന്റെ സൌന്ദര്യവുമൊക്കെ കണ്ടു തന്നെ അറിയണം. എന്നാൽ പോട്ടേ.. പിന്നെ കാണാം..”

“ശരി..”