Sunday 6 December 2015

Pannaiyarum Padminiyum


“ശേഖരാ, നിനക്കു പണ്ടൊരു പ്രീമിയർ പദ്മിനി വണ്ടിയുണ്ടായിരുന്നല്ലോ.. അതിപ്പൊ ഇല്ലയോ?”

“അതൊക്കെ എന്നേ കൊടുത്തു രാഘവാ.. ഇപ്പൊഴുള്ളത് ഒരു ഹോണ്ടാ സിവിക്..”

“നീ പണ്ട് അതിന്റെ ഡിക്കിയിൽ വൈക്കോലും കയറ്റി വരുന്നത് എനിക്കിപ്പൊഴും ഓർമ്മയുണ്ട്..”

“ഹഹഹ.. അതൊരു കാലം.. എന്തേ ഇപ്പൊ ഇങ്ങനൊരു ചോദ്യം?”

“അതേ, ഇന്നലെ ഞാൻ ഒരു സിനിമ കണ്ടു - ‘പന്നയ്യാറും പദ്മിനിയും‘. ”

“തമിഴാണോ‍? എന്താ കഥ?“

“ഒരു പ്രീമിയർ പദ്മിനി വണ്ടിയുടെ കഥ. നല്ല സിനിമ.. കണ്ടു കഴിയുമ്പോൾ ഒരു നെഗറ്റീവ് ചിന്തയും മനസ്സിൽ അവശേഷിപ്പിക്കാത്ത സിനിമ..”

“നീ സിനിമയെ പുകഴ്ത്താതെ കഥ പറ!“

“ഒരു ഗ്രാമം. ഗ്രാമം എന്നല്ല, കുഗ്രാമം എന്നു വേണം പറയാൻ. വണ്ടിയും വള്ളവുമൊന്നും ചെല്ലാത്ത സ്ഥലം. അവിടെയുള്ള ജനങ്ങളിൽ പ്രമാണിയാണ് ‘പന്നയ്യാർ‘. നല്ല മനുഷ്യൻ.. വലിയ വീട്.. ഭാര്യയോടൊപ്പം താമസം.. ഒരു മകളുണ്ട്.. കല്ല്യാണം കഴിച്ചയച്ചു.. ഇടയ്ക്കിടയ്ക്കു വരും.. അച്ഛനേയും അമ്മയേയും കാണാൻ അല്ല; വല്ലതും ഒക്കെ എടുത്തു കൊണ്ടു പോകാൻ.. മകൾ എന്തു ചോദിച്ചാലും പന്നയ്യാർ ഒന്നും പറയാതെ കൊടുത്തു വിടുകയും ചെയ്യും..”

“ചില മക്കളങ്ങനാ.. എത്രകിട്ടിയാലും മതിയാകില്ല! എന്നിട്ട്?”

“ആ ഗ്രാമത്തിൽ ആദ്യമായി റേഡിയോ കൊണ്ടുവന്നതും, ടെലിഫോൺ കൊണ്ടുവന്നതും, ടിവി വാങ്ങിയതും എല്ലാം പന്നയ്യാറാണ്. പക്ഷേ ഇപ്പൊ ഇതൊന്നും വീട്ടിലില്ല. എല്ലാം മകൾ പലപ്പൊഴായി കൊണ്ടുപോയി. ഇങ്ങനിരിക്കെ, ഒരു സുഹൃത്തു തന്റെ പ്രീമിയർ പദ്മിനി വണ്ടി പന്നയ്യാറിനെ ഏല്പിച്ചിട്ട് ദൂരെ അയാളുടെ മകളുടെ വീട്ടിലേക്കു പോയി. തിരികെ വരുന്നതുവരെ വണ്ടി ഇഷ്ടം പോലെ ഉപയോഗിച്ചുകൊള്ളാൻ അനുവദിച്ചിട്ടാണ് അയാൾ പോയത്. പന്നയ്യാറിനു ഡ്രംവിംഗ് വശമില്ല. അതിനാൽ അയാൾ ഗ്രാമത്തിൽ ട്രാക്ടർ ഓടിക്കുന്ന ഒരു ചെറുപ്പക്കാരനെ തന്റെ ഡ്രൈവറായി നിയമിച്ചു. ഗ്രാമത്തിലെ ആമ്പുലൻസായും ഗുഡ്സ് വണ്ടിയായും യാത്രാവണ്ടിയായും ഒക്കെ ആ കാർ അവർ ഉപയോഗിച്ചു. പന്നയ്യാറിനും ഭാര്യയ്ക്കും ഡ്രൈവറിനുമെല്ലാം ആ കാറിനോടൊരു പ്രത്യേക അടുപ്പം ഉണ്ടായി. എന്നും വൃത്തിയായി കഴുകിത്തുടച്ച് അവർ അതിനെ പൊന്നുപോലെ സൂക്ഷിച്ചു.

ഇങ്ങനൊക്കെയാണെങ്കിലും കാറിൽ സഞ്ചരിക്കാൻ പന്നയ്യാറിന്റെ ഭാര്യ തയ്യാറായില്ല. ഭർത്താവ് ഓടിച്ചാൽ മാത്രമേ കാറിൽ കയറൂ എന്ന് അവർ ശാഠ്യം പിടിച്ചു. അതോ‍ടെ പന്നയ്യാർ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു. ഒരു ദിവസം സുഹൃത്തിന്റെ മകൾ വീട്ടിലെത്തി തന്റെ അച്ഛന്റെ മരണ വാർത്ത അവരെ അറിയിച്ചു. പന്നയ്യാർ ആ കാർ തിരിച്ചുകൊടുത്തെങ്കിലും അവർ അതു സ്വീകരിച്ചില്ല. തന്റെ അച്ഛൻ മരിക്കുന്നതിനു മുൻപു മനസ്സറിഞ്ഞു നൽകിയതു തിരിച്ചു വാങ്ങാൻ ആ മകൾ തയ്യാറായില്ല. അതോടെ കാറ് പന്നയ്യാറിനു സ്വന്തമായി.

ഗ്രാമത്തിലെ ഉത്സവത്തിനു കാറുമായി ഭാര്യയോടൊപ്പം ഓടിച്ചു പോകണമെന്നു പന്നയ്യാർ തീരുമാനിക്കുന്നു. അങ്ങനെ ഡ്രൈവിംഗ് പഠിത്തം തകൃതിയായി നടക്കുന്നതിനിടയിൽ കാറിന് ഒരു ആക്സിഡന്റു പറ്റി. അതോടെ ചിലപ്പൊഴൊക്കെ കാർ സ്റ്റാർട്ടാകാതെയായി. ഒരു ദിവസം പന്നയ്യാറിന്റെ മകൾ വീട്ടിലെത്തി. കാർ കണ്ടതോടെ അതു തനിക്കു വേണമെന്നായി. എല്ലാവർക്കും പ്രയാസമുണ്ടാക്കിക്കൊണ്ട് അവൾ അതും കൊണ്ടുപോയി. എന്നാൽ ഗ്രാമത്തിലെ ഉത്സവത്തിന്റെ അന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു മകൾ ആ സ്റ്റാർട്ടാകാത്ത കാർ തിരിച്ചു കൊണ്ടിടുന്നു. പിന്നീട് അതു സ്റ്റാർട്ടായി അതിൽ അവരെല്ലാം ഉത്സവത്തിനു പോകുന്നു. കാലം കഴിഞ്ഞു. ഗ്രാമത്തിൽ വികസനം എത്തി. റോഡായി. എല്ലായിടത്തും വണ്ടികളായി. പന്നയ്യാർ പുതിയ കാറും വാങ്ങി. എന്നിട്ടും ആ പഴയ കാർ ഇപ്പൊഴും അവർ കാത്തുസൂക്ഷിക്കുന്നു എന്നു കാണിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.“

“ശരിയാണു രാഘവാ, കുറച്ചു നാൾ ഓടിച്ചു കഴിഞ്ഞപ്പോൾ എന്റെ ആ പഴയ പ്രീമിയർ പദ്മിനി വീട്ടിലെ ഒരു അംഗത്തെപ്പോലെയായിരുന്നു. കൊടുത്തപ്പോൾ വിഷമമായി. പിന്നെ പിള്ളാരുടെ നിർബന്ധം. നമുക്കുള്ള ആത്മബന്ധം അവർക്കുണ്ടാകണമെന്നില്ലല്ലോ!“