Monday 26 October 2015

കുമ്പസാരം(2015)


“പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മുടെ ഉള്ളിലേക്കു കടക്കുന്നവയെല്ലാം അന്നമായാണു ഭാരതീയർ കണ്ടിരുന്നത്. അതായത്, നാം കാണുന്നതും കേൾക്കുന്നതും രസിക്കുന്നതും സ്പർശിക്കുന്നതും മണക്കുന്നതുമെല്ലാം നമ്മിൽ മാറ്റങ്ങളുണ്ടാക്കുന്നു. ചൂടുള്ള എണ്ണ തണുത്ത പാത്രത്തിൽ ഒഴിച്ചു വച്ചാൽ എണ്ണയിൽ നിന്നും ചൂട് പാത്രത്തിലേക്കു പ്രവഹിക്കുന്നതുപോലെ മനസ്സിലുണ്ടാകുന്ന സംഘർഷങ്ങൾ ശരീരത്തിനെ ബാധിക്കുന്നു.”

“എന്തുപറ്റി ആകപ്പാടെ ഒരു ആത്മീയ ലൈൻ? ഇന്നലെ ഏതു പടമാണു കണ്ടത്?“

“കുമ്പസാരം..”

“എങ്ങനുണ്ട്?”

“സാഹിത്യസൃഷ്ടികൾ ശുഭപര്യവസായികളാകണമെന്നു പണ്ടുള്ളവർക്കു നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഷേക്സ്പിയറിനു ശേഷം സാഹിത്യത്തിൽ വളരെയധികം മാറ്റങ്ങളുണ്ടായി. കൊലപാതകങ്ങളും ആത്മഹത്യകളും ധാരാളം പ്രത്യക്ഷപ്പെട്ടതു മാത്രമല്ല ട്രാജഡികളിൽ അവസാനിക്കുന്ന ഒട്ടനവധി സൃഷ്ടികൾ ഉണ്ടായി എന്നതും ആലോചിക്കേണ്ടതാണ്. ക്യാൻസർ രോഗത്തിന്റെ ഭീകരതയും പ്രതീക്ഷയില്ലായ്മയും ചിത്രീകരിച്ചു അതു തന്മയത്തത്തോടെ അഭ്രപാളിയിൽ പകർത്തുമ്പോൾ രോഗത്തിന്റെ വിത്തുകൾ പ്രേക്ഷകരിലേക്കും സന്നിവേശിക്കുന്നില്ല എന്ന് ആരറിയുന്നു..”

“എന്താ രാഘവാ.. നിനക്കെന്തുപറ്റി? പെൺപിറന്നോത്തി ചിരവയ്ക്കടിച്ചോ? നീ അതുമിതും പറയാതെ കഥ പറ..”

“ഒരാൾ മറ്റൊരാളെ കൊല്ലുന്നു.. ചത്തവന്റെ ഭാര്യയോടു കൊന്നവൻ കുറ്റം ഏറ്റു പറയുന്നു...കൊലയ്ക്കുള്ള സാധൂകരണവും ചത്തവന് അതിനുള്ള അർഹതയുമാകുമ്പോൾ സിനിമ ആയി..”

“എന്തോന്നിത്? രാമായണം പെണ്ണാലെ ചത്തു, ഭാരതം മണ്ണാലെയും എന്നു പണ്ടാരാണ്ടു പറഞ്ഞതുപോലെ പറയാതെ നീ മനുഷ്യർക്കു മനസ്സിലാകുന്ന ഭാ‍ഷയിൽ കഥ പറ..”

“എന്നാ പറയാം, കേട്ടോ.. ക്യാൻസർ രോഗിയായ ഒരു കുട്ടി ദൈവത്തിനു കത്തെഴുതുന്നതാണു തുടക്കം.. ‘ഓ ഗോഡ്, അങ്ങ് സർവ്വവ്യാപിയല്ലേ? തൂണിലും തുരുമ്പിലും എല്ലാത്തിലും അങ്ങുണ്ടെന്നല്ലേ പറയാറ്? എന്നിട്ട് അങ്ങയിൽ നിന്നന്യനായി സാത്താൻ എങ്ങനെ നിലനിൽക്കുന്നു?‘ ഈ ചോദ്യം പ്രേക്ഷകർക്ക് ഇട്ടുകൊടുത്തിട്ടാണു കഥ തുടങ്ങുന്നത്. ഒന്നുകിൽ ദൈവം സർവ്വശക്തനല്ല, സർവ്വവ്യാപിയല്ല എന്നു സമ്മതിക്കേണ്ടി വരും.. അല്ലെങ്കിൽ സാത്താനു നിലനിൽ‌പ്പില്ല എന്ന്...“

“തുടക്കം കൊള്ളാമല്ലോ?”

“പറയാറായിട്ടില്ല രാഘവാ.. ഈ ചോദ്യം ഒരു ചിഹ്നമാണ്.. സിനിമയുടെ മതേതര മുഖത്തിന്റെ.. മതേതരത്വം പറയാതെ ഇന്ന് ഒരു സ്വതന്ത്ര സാഹിത്യ സൃഷ്ടിപോലും സാധ്യമല്ലെന്നു പറയേണ്ടി വരൂം. അതാണു സമൂഹത്തിന്റെ അവസ്ഥ. എല്ലാ വിഭാഗത്തെയും തൃപ്തിപ്പെടുത്താൻ സംവിധായകൻ പാടുപെടുന്നു. ഹിന്ദു പെൺകുട്ടി ക്രിസ്ത്യൻ യുവാവിനെ കെട്ടുന്നു. അവൻ ഒരു മുസ്ലിം യുവാവിനെ കൊല്ലുന്നു.”

“ഹഹഹ... അതാണു മതേതരത്വം..“

“ജയസൂര്യ ഇതിൽ ഒരു സാധാരണ ഓട്ടോക്കാരനായി അഭിനയിക്കുന്നു. മുമ്പു പല സിനിമകളിലും കണ്ട അതേ ശരീരഭാഷയാണെങ്കിലും ക്യാൻസർ രോഗിയായ മകന്റെ അച്ഛനായി ജയസൂര്യ യോജിക്കുന്നു. എന്നാൽ ബ്യൂട്ടിപാർളറിൽ പോയി ഒരുങ്ങി തലമുടി വെട്ടി ഒതുക്കി നല്ല സാരിയുമുടുത്ത് ചിരിച്ച മുഖവുമായി അമ്പലത്തിൽ നിന്നും ഇറങ്ങിവരുന്ന ഹണിറോസിനെ (നായിക) കണ്ടാൽ മകനല്ല പരിചയക്കാർക്കു പൊലും ഒരു ദുഃഖവുമുള്ളതായി തോന്നില്ല. എന്തായാലും അതുപോട്ടെ. ജയസൂര്യയുടെ മകനായി അഭിനയിക്കുന്ന ആകാശ് തന്റെ റോൾ ഭംഗിയാക്കി. കൂടെ മറ്റു ബാലതാരങ്ങളും.“

“ഉം..”

“മൂന്നു പെൺകുട്ടികളുള്ള ഒരു മുസ്ലിം കുടുംബം. അതിൽ മൂത്ത കുട്ടിയെ ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയർക്കു വിവാഹം ചെയ്തു കൊടുക്കുന്നു. സന്തുഷ്ടമായ കുടുംബ ജീവിതം.. അവർക്ക് ഒരു കുട്ടി ജനിക്കുന്നു.. നടൻ വിനീത് ആണു മുസ്ലിം യുവാവായി അഭിനയിക്കുന്നത്.. ഇതിനിടയിൽ വിനീതിനു ഭാര്യയുടെ അനുജത്തിയിൽ താ‍ല്പര്യം ജനിക്കുന്നു.. ഭാര്യയെ കൊല്ലാൻ അയാൾ തീരുമാനിക്കുന്നു. ഭാര്യ അജ്ഞാത രോഗം ബാധിച്ചു മരിക്കുന്നു.. ഭാര്യയുടെ അനുജത്തി വിനീതിന്റെ ഭാര്യയാകുന്നു.. കുറച്ചു കാലം കഴിയുന്നു. ഏറ്റവും ഇളയ പെൺകുട്ടി കല്ല്യാണപ്രായമാകുന്നു. അതോടെ വിനീത് രണ്ടാമത്തേതിനെയും കൊല്ലാൻ തീരുമാനിക്കുന്നു. പക്ഷേ ഈ ഉദ്ദേശ്യം അമ്മായി അച്ഛൻ അറിയുന്നു. അയാൾ വിനീതിനെ കൊല്ലാൻ ഒരു വാടകക്കൊലയാളിയെ തിരയുന്നു. അതിനിടയിലാണു ക്യാൻസർ രോഗിയായ മകന്റെ ചികിത്സയ്ക്കുള്ള പണത്തിനായി ജയസൂര്യ നൽകിയ പരസ്യം അയാളുടെ ശ്രദ്ധയിൽ പെടുന്നത്. അതോടെ ജയസൂര്യയുടെ അവസ്ഥ മുതലെടുത്തു മരുമകനെ അമ്മായി അച്ഛൻ കൊല്ലിക്കുന്നു. ഇതാണു സിനിമ..”

“ആകെ മൊത്തം ട്രാജഡിയാണല്ലോ..”

“കഴിഞ്ഞില്ല.. മകൻ മരിക്കുന്നു.. ജയസൂര്യ ജയിലിലുമാകുന്നു..”

Saturday 24 October 2015

Naalu Policeum Nalla Irundha Oorum (2015)

"ഞാൻ ഇന്നലെ ഒരു സിനിമ കണ്ടു ശേഖരാ.. ഒരു തമിഴ് പടം. നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സിനിമ തമാശ കലർത്തി എടുത്തിരിക്കുന്നു. ഒരു സാങ്കല്പിക ഗ്രാമത്തിലാണു കഥ നടക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളെല്ലാം നല്ല ആൾക്കാർ. കള്ളവും ചതിയും ഒന്നുമില്ല. റോഡിൽ കിടക്കുന്ന സ്വർണ്ണമാല ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നു. ചോദിച്ചപ്പോൾ ഉടമസ്ഥൻ തന്നെ വന്ന് എടുത്തുകൊണ്ടു പൊയ്ക്കോളും എന്ന് ഉത്തരം. പഞ്ചായത്തു പ്രസിഡന്റുൾപ്പെടെ ഉള്ളവർ റോഡ് വൃത്തിയാക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂട്ടത്തോടെ പരിഹരിക്കുന്നു. എങ്ങും ശാന്തിയും സമാധാനവും.“

“ഇതു തികച്ചും സാങ്കല്പികം തന്നെ. ഇങ്ങനൊരു നാട് ഈ ലോകത്തിലെവിടെയെങ്കിലും കാണുമോ?”

“അവിടെയാണു നമ്മൾ ചിന്തിക്കേണ്ടത്. നമ്മൾ തന്നെയാണു നമ്മുടെ നാടിനെ നല്ലതും ചീത്തയുമാക്കുന്നത്. എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ അതിനെ ഊതി പെരുപ്പിച്ചു വഷളാക്കി പരസ്പരം പോരടിക്കാനും പോരടിപ്പിക്കാനും ഒക്കെയാണ് ഇന്നു കൂടുതൽ പേരും ശ്രമിക്കുന്നത്. അതിനു പകരം ഓരോരുത്തരും തന്റെ ചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിച്ചു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചാൽ എല്ലാ നാടും ഇതുപോലെയാകും. നമ്മളെ ഒരുതരത്തിലും ബാധിക്കാത്ത വിഷയങ്ങളിൽ തലയിട്ട് അതിനെ നമ്മുടെ നാട്ടിലേക്കു കൊണ്ടുവന്നിട്ടു വ്യസനിച്ചിട്ടെന്താണു ഫലം. അമേരിക്കയിൽ ഒരു കലാപമുണ്ടായതിനു നമ്മുടെ ഗ്രാമത്തിലെ പെട്ടിക്കടക്കാരന്റെ കട കത്തിക്കുന്നവർക്ക് എന്തു വകതിരിവാണുള്ളത്..”

“നീ പറഞ്ഞു പറഞ്ഞു കാടു കയറാതെ ബാക്കി പറ.. ആരാ നായിക?”

“നമ്മുടെ ര‌മ്യാ നമ്പീശൻ. വലിയ റോളൊന്നുമില്ല. ഒരു സ്കൂ‍ൂൾ അദ്ധ്യാപികയായി..”

“എന്നിട്ട്?”

“ആ ഗ്രാമത്തിൽ ഒരു പോലീസ് സ്റ്റേഷനുണ്ട്.. അവിടെ നാലു പോലീസുകാരും. ഗ്രാമീണരെല്ലാം നല്ലവരായതിനാൽ സ്റ്റേഷനിൽ ഒരു കേസു പോലും വരുന്നില്ല. അതുകൊണ്ട് ആ സ്റ്റേഷൻ അടച്ചുപൂട്ടാനും അവിടുത്തെ പോലീസുകാർക്കു കലാപം നടക്കുന്ന മറ്റൊരിടത്തേക്കു സ്ഥലം മാറ്റം കൊടുക്കാനും അധികാരികൾ തീരുമാനിക്കുന്നു. ഇതറിഞ്ഞതോടെ പോലീസുകാർക്കു പേടിയായി. അവർ ആ ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കള്ളകേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണു കഥ..”

“സംഭവം കൊള്ളാമല്ലോ!“

“വളിപ്പുകൾ കുറേ ഉണ്ടെങ്കിലും ഒരു രസത്തിനു കണ്ടിരിക്കാവുന്ന സിനിമയാണ്.. പിന്നെ ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നതു നമ്മുടെ പുരാതന ഋഷിമാർ പ്രാർത്ഥിച്ചിരുന്ന ഒരു മന്ത്രമാണ്..

“ഓം സഹ നാവവതു
സഹ നൌ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”

ഞങ്ങൾ ഒരുമിച്ചു രക്ഷിക്കപ്പെടട്ടെ.. ഞങ്ങൾ ഒരുമിച്ചു വിദ്യ അനുഭവിക്കാൻ ഇടയാവട്ടെ.. ഞങ്ങൾ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവർത്തിക്കാൻ ഇടവരുത്തേണമേ.. ഞങ്ങളുടെ വിദ്യ ഫലവത്താകേണമേ.. ഞങ്ങളുടെ ഇടയിൽ കലഹം ഇല്ലാതാവട്ടെ.. ഞങ്ങൾക്കു ശാരീരികവും മാനസികവും ദൈവീ‍കവുമായ ശാന്തി ഉണ്ടാകട്ടെ..

Wednesday 21 October 2015

Tangled (2010)


“ങാ..ഹാ.. ഇന്നു കൊച്ചുമോനുമായിട്ടാണല്ലോ അപ്പൂപ്പന്റെ വരവ്!! എന്താ മോന്റെ പേര്?”

“ശ്രീജിത്ത്..”

“ഭയങ്കര ബഹളക്കാരനാ.. ഇന്ന് എന്റെ കൂടെ വന്നേ തീരൂ എന്നു വാശിപിടിച്ചു പോന്നിരിക്കുവാ..”

“അതിനെന്താ.. നല്ലതല്ലേ.. മോന് ഞാൻ എന്താ വാങ്ങി തരിക? ഈ കടയിൽ ഏതെങ്കിലും കാർട്ടൂൺ സിനിമയുടെ സി.ഡി ഉണ്ടോന്നു നോക്കാം..”

“വേണ്ട രാഘവാ... ഒന്നും വേണ്ട..”

“ദാ.. ഇതു നല്ല സിനിമയാ.. Tangled.. ഞാൻ കണ്ടതാ..”

“നീ ഈ കാർട്ടൂൺ പടമൊക്കെ കാണുമോ?”

“കാർട്ടൂണിനെന്താ കുഴപ്പം.. ഇപ്പൊഴത്തെ ഹോളിവുഡ് കാർട്ടൂൺ സിനിമകളൊക്കെ സാധാരണ സിനിമകളെ വെല്ലുന്നവയല്ലേ.. നിനക്കൊന്നറിയാമോ.. അമേരിക്കയിലൊക്കെ Family Entertainment എന്നു പറഞ്ഞ് ഇറങ്ങുന്നവ മിക്കതും കാർട്ടൂൺ സിനിമകളാണ്..”

“എന്താ ഇതിന്റെ കഥ?”

“കുഞ്ഞിലെ നമ്മളൊക്കെ കേട്ടിട്ടുള്ള കഥ തന്നെ. പക്ഷേ സാങ്കേതിക തികവോടെ എടുത്തപ്പോൾ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരു സൃഷ്ടിയായി. ഒരു ദുർമന്ത്രവാദിനി വനത്തിനുള്ളിലെ കോ‍ട്ടയിൽ തടവിലാക്കിയ നീളൻ മുടിയുള്ള രാജകുമാരിയുടേയും അവരെ രക്ഷിക്കുന്ന യുവാവിന്റെയും കഥ..”

“ങാ.. ആ കഥ ഇവന്റെ കഥാ പുസ്തകത്തിൽ ഉണ്ടെന്നു തോന്നുന്നു..”

“തന്നെയുമല്ല.. നമ്മുടെ ഇന്ത്യൻ സിനിമകളുടെ പോലെ പാട്ടും ഡാൻസും ഒക്കെ ഇടകലർത്തിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു കുരുത്തംകെട്ട കുതിരയും ഈ സിനിമയിലുണ്ട്..”

“മോൻ ആ സി.ഡി വാങ്ങിച്ചോ.. നമുക്ക് വീട്ടിൽ ചെന്നു കാണാം.. എന്നാ ശരി രാഘവാ..”


Tuesday 20 October 2015

Acha Din (2015)


“സബ് ദേശ് വാസിയോം കോ, അച്ഛാ ദിൻ... സബ് ദേശ് വാസിയോം കോ, അച്ഛാ ദിൻ...“

“രാഘവോ‍, എന്താ ഒരു മൂളിപ്പാട്ടൊക്കെ? ദേശഭക്തിഗാനമാണല്ലോ..”

“അതേ, ഞാൻ ഇന്നലെ കണ്ട പടത്തിലുള്ളതാ, അച്ഛാ ദിൻ.”

“നിനക്ക് ഈ ഹിന്ദി സിനിമകൾ മാത്രമേ കിട്ടൂ?”

“എടോ, ഇത് ഹിന്ദി അല്ല മലയാളം.. നമ്മുടെ മമ്മൂട്ടിപ്പടം.. പുള്ളി ഛാർഖണ്ഡുകാരനായി അഭിനയിക്കുന്നത്”

“എങ്ങനുണ്ടായിരുന്നു?”

“ഓ...”

“അതെന്താ ഒരു ഓ..?”

“ചിരിയില്ല, കരച്ചിലില്ല, ഉദ്വേഗജനകമായ സീനുകളോ എരിവും പുളിയുമോ ഒന്നും ഇല്ലാത്ത ഒരു പടം..”

“എന്തായാലും ഛാർഖണ്ഡുകാരനായി അഭിനയിക്കുമ്പോൾ അവിടുത്തെ ഭാഷയിൽ നാലു ഡയലോഗ് എങ്കിലും കാണാതിരിക്കുമോ?”

“അതും ഇല്ലടേ.. പുള്ളി കേരളത്തിൽ വന്നിട്ട് 20 വർഷമായി. അതുകൊണ്ട് മലയാളികളേക്കാൾ നന്നായി മലയാളം പറയും.”

“വേറെ ആരൊക്കെയുണ്ട് പടത്തിൽ?”

“നായിക ഏതോ ഹിന്ദിക്കാരിയാണെന്നു തോന്നുന്നു.. ഇവിടെങ്ങും കണ്ടിട്ടില്ല. പിന്നെ കുഞ്ചൻ ഒരു കുടിയനായ ചിത്രകാരനായി, മണിയൻപിള്ള രാജു പോലീസായി, പിന്നെ നമ്മുടെ പഴയ നടൻ രതീഷിന്റെ മകൻ പ്രധാന വില്ലനായി..”

"കഥ പറ..”

“മമ്മൂട്ടി ഒരു മാളിലെ തൂപ്പുകാരൻ. ഗർഭിണിയായ ഭാര്യയും ഒരു കൊച്ചു വീടും സൈക്കിളുമാണ് ആകെ സമ്പാദ്യം. കുഞ്ചൻ ആ മാളിലെ സന്ദർശകരുടെ ചിത്രം വരച്ചു ജീവിക്കുന്നു. കുടിച്ചു കൈ വിറയ്ക്കുമ്പോൾ മമ്മൂട്ടിയാണു ചിത്രം വരച്ചു കുഞ്ചനെ സഹായിക്കുന്നത്. ഒരു ദിവസം കുടിച്ചു ബഹളമുണ്ടാക്കി കുഞ്ചൻ പോ‍ലീസ് സ്റ്റേഷനിൽ ആകുന്നു. മമ്മൂട്ടി ഇറക്കാൻ ചെല്ലുന്നു. അവിടെ വച്ച് എസ്.ഐ മണിയൻപിള്ള രാജു, മമ്മൂട്ടിയുടെ കരണം പുകച്ചൊരു അടി കൊടുക്കുന്നു.”

“ഹൊ, അതു കുറച്ചു കടന്നു പോയില്ലേ.. സൂപ്പർ സ്റ്റാറിനെ തല്ലാമോ? എന്തിനാ തല്ലിയത്?”

“അതാണ് അതിലും രസം. നീ മാവോയിസ്റ്റ് ആണോയെന്ന് ഏമാൻ. അല്ല എന്നു മമ്മൂട്ടി. എന്നിട്ടും കൊടുത്തൊരടി. എന്നിട്ടൊരു ഡയലോഗും..’ആവരുത്..’“

“ഹഹഹ.. അതു കലക്കി. സാമൂഹിക പ്രതിബദ്ധതയുള്ള പടമാണെന്നു തോന്നുന്നല്ലോ?”

“ങാ.. കുറച്ചു കാര്യങ്ങളൊക്കെ സൂചിപ്പിക്കുന്നു.. മെട്രോയുടെ പണി കാരണം എറണാകുളത്തുള്ള ട്രാഫിക്ക് ബ്ലോക്കും അതിനു പരിഹാരമായി സൈക്കിളും.. പിന്നെ ആതുരസേവനം നടത്തുന്ന ഡോക്ടർമാർ സേവനം നിർത്തി സമരത്തിനിറങ്ങുന്നതിനേക്കുറിച്ച്.. പോലീസിലെ പുഴുക്കുത്തുകളും കെടുകാര്യസ്ഥതയും.. എന്നുവേണ്ട മുഖ്യമന്ത്രിയുടെ ജനസമ്പർക്കവും അങ്ങേർക്കു കിട്ടിയ കല്ലേറും വരെ സൂചിപ്പിക്കുന്നു..”

“പിന്നെ എന്തോ വേണം.. നീ ബാക്കി കഥ പറ”

“അങ്ങനെ അടി കിട്ടിയതോടെ മമ്മൂട്ടിക്ക് പോലീസിലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നു. ഭാര്യയ്ക്ക് പ്രസവം അടുത്തതോടെ സർക്കാർ ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ഡോക്ടർമാരുടെ സമരം.. ഉടനെ അത്യാസന്ന നിലയിൽ അവരെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു. അതോടെ പ്രശ്നമായി. രണ്ടു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപ വേണം. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്ക് ചെന്നു സഹായം ചോദിക്കാമെന്നു വച്ചപ്പോൾ അവിടെ ഭയങ്കര തിരക്ക്. മുഖ്യമന്ത്രിയെക്കാണാൻ പോലീസിന്റെ സഹായം ചോദിച്ചു ചെന്ന മമ്മൂട്ടിയെ മണിയമ്പിള്ള രാജു വീണ്ടും കളിയാക്കി വിടുന്നു. പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ കാണിച്ചിട്ട് അവരെ പിടിച്ചു തന്നാൽ എത്ര പണം വേണമെങ്കിലും തരാം എന്നു പറയുന്നു പോലീസേമാൻ..”

“കൊള്ളാം.. എന്നിട്ട്..”

“എന്നിട്ടെന്താ.. അവിടെ നിന്നും വെളിയിലിറങ്ങിയ ഉടനെ അതാ പോകുന്നു ഒരു പിടികിട്ടാപ്പുള്ളി.. അവനെ പിന്തുടർന്നു ചെന്ന് അവരുടെ രഹസ്യമെല്ലാം മനസ്സിലാക്കി അവരെ ഇടിച്ചു പരുവമാക്കിയപ്പോഴാണ് അറിയുന്നത് സർക്കാരിൽ നിന്നും പണം കിട്ടാൻ വർഷങ്ങളെടുക്കുമെന്ന്. എന്തായാലും തീവ്രവാദികൾ സഹായിക്കാമെന്നേറ്റു. അങ്ങനെ ഭാര്യയുടെ പ്രസവം നടത്തി. അതു കഴിഞ്ഞപ്പോൾ മനഃസാക്ഷിക്കുത്തു തുടങ്ങി. തങ്ങൾക്ക് അഭയം നൽകിയ കേരളത്തെ ബോംബിട്ടു നശിപ്പിക്കുന്ന തീവ്രവാദികളെ പിടിച്ചേ അടങ്ങൂ എന്നും പറഞ്ഞു മമ്മൂട്ടി ഗോദയിലേക്കിറങ്ങുന്നു.”

“ഇനി ബാക്കി പറയണ്ട.. ഞാൻ ഊഹിച്ചോളം.. എന്നാൽ ശരി.. പിന്നെ കാണാം..”

Bang Bang (2014)

“എന്താ ശേഖരാ.. അറിയുമോ?”

“ഓ.. രാഘവനോ, എനിക്കിപ്പോൾ പഴയ പോലെ കണ്ണു പിടിക്കുന്നില്ലടോ! എല്ലാം ഒരു മങ്ങലാ..“

“മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു... കണ്ണടകൾ വേണം.. കണ്ണടകൾ വേണം..ഡോക്ടറെ കണ്ടില്ലേ?”

“ഓ.. ഇനി അതിലൊന്നും വലിയ കാര്യമില്ല്ല.. പ്രായം 72 ആയില്ലേടോ! അതിന്റെ ഫ്യൂസൊക്കെ പോയ മട്ടാ.. പണ്ടൊക്കെ സീ‍രിയലെങ്കിലും മര്യാദയ്ക്ക് കാണാമായിരുന്നു. ഇപ്പൊ അതും നടക്കുന്നില്ല.. നിന്റെ കാര്യം എങ്ങനൊക്കെയാ..”

“എനിക്ക് ദൈവം സഹായിച്ച് കണ്ണിനിപ്പൊഴും നല്ല കാഴ്ചയാ.. എന്റെ കൊച്ചുമോൻ എന്നും ഏതെങ്കിലും സി.ഡിയുമായി എത്തും. ഞാൻ അതിട്ടു കാണും. എന്തെങ്കിലും ഒരു എന്റെർടൈന്മെന്റ് വേണ്ടേടോ!“

“ഉം.. ഒരു സിനിമയൊക്കെ കണ്ടിട്ട് എത്ര കാലമായി!!“

“ഓ.. ഇപ്പൊഴത്തെ പടങ്ങളൊന്നും കാണാതിരിക്കുന്നതാ ഭേദം..“

“എന്നിട്ട് നീ ഇന്നലെ ഏതു സിനിമയാ കണ്ടത്?”

“ബാങ്ങ്-ബാങ്ങ്”

“അതെന്തോന്നാ.. ഇംഗ്ലീഷ് പടമാണോ?”

“അല്ല ഹിന്ദി.. നമ്മുടെ റോഷനും കത്രീനക്കൊച്ചും അഭിനയിച്ചത്!“

“കൊള്ളാമോ?”

“വെറും അടിയും ഇടിയും വെടിവയ്പും.. 25 ഗുണ്ടകൾ തുരുതുരാ വെടിവച്ചാലും നായകനു കൊള്ളില്ല.. തിരിച്ച് അങ്ങേർക്ക് ഓരോ ഉണ്ട മതി ഇവരെയൊക്കെ നിലമ്പരിശാക്കാൻ..”

“ഹഹഹ.. എന്നാലും രസമല്ലേ കണ്ടിരിക്കാൻ.. നീ അതിന്റെ കഥയൊന്നു പറ..”

“കഥയൊന്നും ഇല്ലടോ.. കുറേ കാറോട്ടവും വെടിവയ്പും.. എന്തൊക്കെയോ കാണിക്കുന്നു..”

“എന്നാലും പറ..”

“ലണ്ടനിലാണ് കഥ ആരംഭിക്കുന്നത്.. ഒരു ഇന്ത്യൻ പട്ടാളക്കാരൻ ജയിലിൽ കിടക്കുന്ന ഒരു പാകിസ്ഥാനി തീവ്രവാദിയെ കാണാൻ വരുന്നു. അങ്ങേർ തറയിലിരുന്ന് പിസാ തിന്നുകൊണ്ടിരിക്കുകയായിരുന്നു..”

“പിസാന്നു പറഞ്ഞാ‍ൽ, ഇല്ലെ വട്ടത്തിലിരിക്കുന്ന സാധനമല്ലേ.. എന്റെ കൊച്ചുമോൻ ഇടക്കിടയ്ക്ക് വീട്ടിൽ ബഹളമാ അതു വേണമെന്നു പറഞ്ഞ്. ജയിലിലൊക്കെ അതാ കൊടുക്കുന്നത്?”

“ആയിരിക്കുമെടോ.. ഇവിടെയും നമ്മൾ കുറ്റവാളികൾക്ക് ബിരിയാണി വച്ച് കൊടുക്കാറില്ലേ!!“

“ഉം.. എന്നിട്ട്..”

“ആ ഇന്ത്യൻ പട്ടാളക്കാരൻ കുറ്റവാളിയോട് തകർപ്പൻ ഡയലോഗുകളും പറഞ്ഞ് നിൽക്കുമ്പോൾ തീവ്രവാദിയുടെ ആൾക്കാർ അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ എല്ലാം കൊന്ന് അയാളെ രക്ഷിക്കാൻ എത്തുന്നു. തീവ്രവാദി പട്ടാളക്കാരനെ വെടി വച്ചു കൊല്ലുന്നു. അവിടെ പടം ആരംഭിക്കുന്നു.”

“കൊള്ളാമല്ലോ കഥ.. ദേശഭക്തി ഉണർത്തൂന്ന  സംഭവമാണല്ലോ..”

“ദേശഭക്തിയൊക്കെ ഇതോടെ തീർന്നു.. അതിനു ശേഷം കഥ വേറെ രീതിയിലാ.. ഈ തീവ്രവാദിക്ക് നമ്മുടെ നാട്ടിൽ നിന്നും ബ്രിട്ടീഷുകാർ അടിച്ചുമാറ്റിയ കോഹിന്നൂർ രത്നം തട്ടിയെടുക്കാൻ ആഗ്രഹം.. അതും ഒരു ഇന്ത്യക്കാരൻ തന്നെ ചെയ്യണം.. അങ്ങനെ നമ്മുടെ നായകൻ എത്തുന്നു. രത്നം അടിച്ചുമാറ്റുന്നു. അടിച്ചുമാറ്റിയ രത്നം നായകൻ തീവ്രവാദിയുടെ ആൾക്കാർക്ക് കൈമാറുന്നില്ല.. അതോടെ അവർ നായകനെ കൊല്ലാൻ ശ്രമിക്കുന്നു.”

“നായിക ഇതുവരെ വന്നില്ലേ?”

“നായികയുടെ കാര്യം പറയാതിരിക്കുകയാ ഭേദം. അതിനെ കാണിച്ചപ്പോൾ എന്റെ ശരീരം പോലും തണുത്തു വിറച്ചു പോയി. നമ്മൾ പണ്ടൊക്കെ മുട്ടുവരെ പാവാടയുമിട്ട് ഇറങ്ങിയിരിക്കുന്നു എന്നു പറഞ്ഞു പെൺകുട്ടികളെ വഴക്കു പറയാറില്ലേ.. ഇന്ന് അതു മാറി. തുടയുടെ പകുതിയായി പാവാടയുടെ ഇറക്കം. അതും കൊടും തണുപ്പുള്ള സിം‌ലയിലോ മറ്റോ ആണ് ജീവിക്കുന്നത്.“

“തൊലിക്കട്ടി കൂടുതലായിരിക്കും.”

“എന്തായാലും നമ്മുടെ നായിക ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്. അമ്മൂമ്മയുടെ കൂടെയാണ് ജീവിതം. അവൾക്ക് കാമുകന്മാർ ഒന്നും ഇല്ല എന്ന വിഷമം മാത്രമേയുള്ളൂ അമ്മൂമ്മയ്ക്ക്.“

“നല്ല അമ്മൂമ്മ..”

“അമ്മൂമ്മയുടെ നിർബന്ധം കൂടിയപ്പോൾ നായിക ഓൺലൈനിൽ അപേക്ഷ കൊടുത്തു.”

“അതുകൊള്ളാമല്ലോ. അതിനും അപേക്ഷ കൊടുക്കാമോ?”

“എന്തായാലും, അപേക്ഷിച്ച പ്രകാരം കാമുകനെ കാണാൻ പോകുന്ന നമ്മുടെ നായിക നായകനെ കണ്ടുമുട്ടുന്നു. അയാൾ തന്റെ കാമുകനാണെന്നു തെറ്റിദ്ധരിക്കുന്നു. ഇതിനിടയിൽ തീവ്രവാദിയുടെ ആൾക്കാർ നായകനുമായി സംഘട്ടനം നടത്തുന്നു.. വെടി വയ്പ്, അടി.. കാറോട്ടം.. നായികയോടൊപ്പം നായകൻ ഒളിസങ്കേതത്തിലെത്തുന്നു.. നായകൻ ഒരു കള്ളനാണെന്നു തിരിച്ചറിഞ്ഞിട്ടും നായിക അയാളോടൊപ്പം നിൽക്കുന്നു. പിന്നെ വില്ലനെ തിരഞ്ഞുള്ള പരക്കം പാച്ചിലാണ്. അവസാനം നായകൻ വില്ലൻ തീവ്രവാദിയെ കണ്ടു മുട്ടുന്നു. ആദ്യം മരിച്ച പട്ടാളക്കാരന്റെ സഹോദരനാണു നായകൻ എന്നു മനസ്സിലാകുന്നു.. പ്രതികാരത്തിനായി ഇന്ത്യൻ പട്ടാളം അയച്ചതാണ്. രത്നം വെറും ഡ്യൂപ്ലിക്കേറ്റായിരുന്നു. നായകൻ വില്ലനെ കൊല്ലുന്നു. എല്ലാം ശുഭം..”

“ഇത്രയേ ഉള്ളോ? ഒരു പൊട്ട പടമാണല്ലോ!”

“എന്താ ഇതു പോരേ. എടോ, ഇതുപോലുള്ള പടങ്ങളിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. നായകന്റെയും വില്ലന്മാരുടെയും അഭ്യാസരംഗങ്ങളും നായികയുടെ ഗ്ലാമറും പിന്നെ സിനിമയിൽ കാണിക്കുന്ന പ്രദേശത്തിന്റെ സൌന്ദര്യവുമൊക്കെ കണ്ടു തന്നെ അറിയണം. എന്നാൽ പോട്ടേ.. പിന്നെ കാണാം..”

“ശരി..”