Wednesday 25 September 2019

Monster


"രാഘവാ, നീ ഇന്നലെ ഒരു എലിപ്പെട്ടിയുമായി പോകുന്നതു കണ്ടല്ലോ?"

"ഓ, ഒന്നും പറയണ്ട ശേഖരാ.. വീട്ടില്‍ ഭയങ്കര എലി ശല്യം. ഒരൊറ്റ ചാക്ക് വെച്ചേക്കാന്‍ പറ്റില്ല. എല്ലാം അവന്മാര്‍ കരണ്ടുമുറിക്കും. ഞാന്‍ കുറച്ചുനാള്‍ മുന്നേ ഒരു സിനിമ കണ്ടു. "Monster".. അതിലെ അവസ്ഥയാണ്.."

"ആ കഥ നീ പറഞ്ഞില്ലല്ലോ! ഇംഗ്ലീഷ് സിനിമ ആണോ? അവന്മാരാണല്ലോ മൃഗങ്ങളെ വച്ചു പടംപിടിക്കാന്‍ മിടുക്കന്മാര്‍"

"ഇത് ഇംഗ്ലീഷ് അല്ല. തമിഴ് പടം.. എന്നാല്‍ ഒരു ഹോളിവുഡ് സിനിമയോടു കിടപിടിക്കത്തക്ക വിധത്തില്‍ ഒരു എലിയെ കേന്ദ്രകഥാപാത്രമാക്കി ഭംഗിയായി ചെയ്തിരിക്കുന്നു.."

"തമിഴിലും അത്തരം സിനിമകള്‍ ഇറങ്ങിത്തുടങ്ങിയോ? കൊള്ളാമല്ലോ!!"

"വളരെ രസകരമായാണ് ഈ സിനിമ എടുത്തിരിക്കുന്നത്. ഇതിലെ നായക കഥാപാത്രമായ  'അഞ്ചാനം അഴകിയ പിള്ള' ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ്. വാടക വീട്ടിലാണു താമസം. 36 വയസ്സായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. പെണ്ണുകാണല്‍ തകൃതിയായി നടക്കുന്നു. പക്ഷേ ഒന്നും അങ്ങോട്ടു ശരിയാകുന്നില്ല. സ്വന്തമായി വീടില്ലാത്തതുകൊണ്ട് അവസാനം വന്ന ആലോചനയും മുടങ്ങുമെന്നായപ്പോള്‍ പിള്ള ഒരു വീടു വാങ്ങാന്‍ തീരുമാനിച്ചു.

പല വീടുകളും നോക്കി അവസാനം അദ്ദേഹം ഒരു ഫ്ലാറ്റ് വാങ്ങി. നല്ല കെട്ടിടം.. ശാന്തമായ പരിസരം.. സ്വന്തമാക്കിയ ഫ്ലാറ്റിനെകുറിച്ചുള്ള  അഭിമാനത്തോടെ അഴകിയ പിള്ള കുറച്ചു ദിവസം സുഖമായി ഉറങ്ങി. പിന്നെപ്പിന്നെ ചെറിയ പ്രശ്നങ്ങള്‍ ആരംഭിച്ചു. ആദ്യമൊക്കെ ആഹാരപദാര്‍ത്ഥങ്ങള്‍ കാണാതാവുന്നതായിരുന്നു പ്രശ്നം. എലിയാണ് ശല്യക്കാരന്‍ എന്നു മനസ്സിലാക്കിയതോടെ എല്ലാം അടച്ചുവയ്ക്കാന്‍ തുടങ്ങി. എന്നാല്‍ എലി പാത്രങ്ങളൊക്കെ തള്ളിത്തുറന്നു തിന്നാന്‍ തുടങ്ങി. രാത്രിയില്‍ മുഴുവന്‍ എലി കരണ്ടുന്ന ശബ്ദം കാരണം പിള്ളയ്ക്ക് ഉറക്കമില്ലാതായി.



സഹജീവികളെ ദ്രോഹിക്കുക എന്നത് അഴകിയ പിള്ളയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും ഗത്യന്തരമില്ലാതെ അദ്ദേഹം ഒരു എലിപ്പെട്ടി വാങ്ങി. എന്നാല്‍ പെട്ടിക്കുള്ളില്‍ പെടാതെ എലി തന്ത്രപൂര്‍വ്വം സാധനങ്ങള്‍ കൊണ്ടുപോകാന്‍ തുടങ്ങി. പിള്ളയും വിട്ടുകൊടുത്തില്ല. എല്ലാ മുറിയിലും എലിപ്പെട്ടി വാങ്ങിവച്ചു. അതിലും എലി പെട്ടില്ല. അവസാനം ഉറക്കം നഷ്ടപ്പെട്ട പിള്ള ലീവെടുത്ത് എലിയെ പിടിക്കാന്‍ ഒളിച്ചിരുന്നു. വീടുമുഴുവന്‍ അലങ്കോലമായെങ്കിലും ഒടുവില്‍ പിള്ള വിജയിച്ചു. എലി കുടുങ്ങി.

അയാള്‍ അതിനെ പുറത്തുള്ള ചവറ്റുകുട്ടയില്‍ തള്ളി. അന്ന് അഴകിയ പിള്ള സ്വസ്ഥമായി ഉറങ്ങി. ഇതിനിടയില്‍ അവസാനം വന്ന വിവാഹാലോചന ഏകദേശം ഉറച്ച മട്ടായി. ആ പെണ്‍കുട്ടിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനായി പിള്ള വിലകൂടിയ ഒരു സോഫാ വാങ്ങി. ഇതിനിടയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ഫയല്‍ വീണ്ടും എലി കരണ്ടിരിക്കുന്നതായി പിള്ള കാണുന്നത്. എലി തിരിച്ചെത്തിയിരിക്കുന്നു. പൊടിപിടിക്കാതിരിക്കാന്‍  മൂടിയിട്ടിരുന്ന സോഫായിലെ തുണിമാറ്റിനോക്കിയ പിള്ള ഞെട്ടിപ്പോയി. സോഫാ മുഴുവന്‍ എലി കരണ്ടിരിക്കുന്നു. ജന്തുസ്നേഹമൊക്കെ മറന്ന് എലിയുടെ പിറകെയുള്ള പിള്ളയുടെ ഓട്ടം രസകരമാണ്. ഈ ബഹളത്തിനിടയില്‍ തീ പടര്‍ന്നു സോഫാ മുഴുവന്‍ കത്തിപ്പോകുന്നു.



ഇങ്ങനെ സിനിമ രസകരമായി മുന്നേറുമ്പോഴാണ് മറ്റൊരു കഥ കയറിവരുന്നത്.  ആ ഫ്ലാറ്റിന്റെ നിര്‍മ്മാണഘട്ടങ്ങളില്‍ ഒരു കള്ളക്കടത്തുസംഘം  അവിടം താവളമാക്കിയിരുന്നു. പോലീസിന്റെ വലയില്‍ പെടുന്നതിനു മുന്‍പ് കുറച്ചു രത്നങ്ങള്‍ അവര്‍ ഒരു റസ്കിന്റെ ഉള്ളിലാക്കി അവിടെ സൂക്ഷിച്ചിരുന്നു. തിരികെ എത്തിയ അവര്‍ അഴകിയ പിള്ളയുടെ കണ്ണുവെട്ടിച്ച് ആ പൊതി കൈക്കലാക്കി. എന്നാല്‍ അതിലൊരു രത്നം കാണാനില്ല. റസ്ക് തിന്ന കൂട്ടത്തില്‍ എലി ആ രത്നവും തിന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ സംഘം അതിനെ കുടുക്കാന്‍ തീരുമാനിക്കുന്നു. 'Pest Controller' ആണെന്നു പറഞ്ഞ് അവര്‍ പിള്ളയെ സമീപിക്കുന്നു.



അവരുടെ ഉപദേശപ്രകാരം എലി സഞ്ചരിക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി കമ്പി ഇട്ട് ഷോക്ക് കൊടുത്ത് അതിനെ കൊല്ലാനുള്ള ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും അവസാനനിമിഷം പിള്ള സ്വിച്ച് ഓഫ് ചെയ്യുന്നു. പിറ്റേന്ന് കള്ളക്കടത്തുസംഘത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പിള്ള എലിവിഷം വയ്ക്കുന്നു. അതുതിന്ന് അടുത്ത വീട്ടിലെ പൂച്ച ചാകുന്നതും  ദുര്‍ഗന്ധം കാരണം ഫ്ലാറ്റില്‍ കയറാന്‍ കഴിയാത്ത അവസ്ഥയുമൊക്കെ ശരിക്കും ചിരി പടര്‍ത്തും.

അവസാനം എലി ഒരു എലിപ്പെട്ടിക്കുള്ളില്‍ പെടുന്നു. അതിനെ മുക്കികൊല്ലാനുള്ള കള്ളക്കടത്തുകാരുടെ ശ്രമങ്ങളെ ചെറുത്ത് പിള്ള അതിനെ രക്ഷിക്കുന്നു. അയാള്‍ അതിനെ ദൂരെ വിജനമായ ഒരു സ്ഥലത്തു കൊണ്ടുക്കളയുന്നു. തിരികെ ഫ്ലാറ്റിലെത്തിയ പിള്ള പിന്നീടാണ് അതു ശ്രദ്ധിക്കുന്നത്. ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ കുറെ എലിക്കുഞ്ഞുങ്ങള്‍. അയാള്‍ അവയെ അതിന്റെ അമ്മയുടെ അടുത്തെത്തിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു."

"തമാശയാണെങ്കിലും ഇതിലും മനസ്സിലാക്കേണ്ട കുറെ കാര്യങ്ങളുണ്ട് രാഘവാ. നീയും എലിയെപ്പിടിച്ചു മുക്കികൊല്ലാനൊന്നും നിക്കണ്ട. ദൂരെ എവിടെയെങ്കിലും കൊണ്ടുക്കള. അതും ഭൂമിയുടെ അവകാശികള്‍."

Sunday 15 September 2019

A Dog's Way Home


"രാഘവാ, നീ ഒരു നായയെ വാങ്ങിയെന്നു കേട്ടു. ഏതാ ഇനം.."

"ലാബ്രഡോർ. ജനിച്ചിട്ടു മൂന്നു മാസമേ ആയിട്ടുള്ളൂ. കുറഞ്ഞ വിലയ്ക്കു കിട്ടി. അതുപറഞ്ഞപ്പൊഴാ ശേഖരാ, ഞാന്‍ ഇന്നലെ ഒരു സിനിമ കണ്ടു.. 'A Dog's Way Home'."

"നായയെ കുറിച്ചുള്ള പടമാണെന്നു തോന്നുന്നല്ലോ?"

"അതെ. ഉടമസ്ഥനില്‍ നിന്നും വേര്‍പെട്ട ഒരു നായ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ യജമാനന്റെ അടുത്ത് തിരികെയെത്തുന്നതാണ് കഥ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും ഈ സിനിമ."

"ഹോളിവുഡ് സിനിമകളില്‍ മൃഗങ്ങളെക്കൊണ്ട് ഡയലോഗ് പറയിപ്പിക്കുന്ന രീതി കണ്ടിട്ടുണ്ട്. അതുപോലെ വല്ലതും ആണോ?"

"ഇതില്‍ മൃഗങ്ങളൊന്നും മനുഷ്യഭാഷ സംസാരിക്കുന്നില്ല. ബെല്ല എന്ന നായയുടെ ചിന്തകള്‍ മാത്രം ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കുറേക്കൂടി യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്നു ഈ സിനിമ.

'ബെല്ല' എന്ന പട്ടിയുടെ കഥയാണിത്. പൊട്ടിപ്പൊളിഞ്ഞ ഒരു കേട്ടിടത്തിനടിയിലാണ് അവള്‍ ജനിച്ചത്. അവളോടൊപ്പം അവിടെ കുറെ പൂച്ചകുട്ടികളും ഉണ്ടായിരുന്നു. ഒരു ദിവസം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്ന് അവളുടെ അമ്മയെയും മറ്റു പട്ടിക്കുട്ടികളെയും പൂച്ചകളെയും ഒക്കെ പിടിച്ചുകൊണ്ടുപോയി. ഒരു തള്ളപ്പൂച്ച തന്റെ മക്കളെ രക്ഷിക്കുന്നതോടൊപ്പം ബെല്ലയെയും അവിടെനിന്നും മാറ്റി. അതോടെ ആ പൂച്ച അവള്‍ക്ക് അമ്മയായി. ആ പൂച്ചയുടെ പാലു കുടിച്ച് അവള്‍ വളര്‍ന്നു.

ഈ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള വീട്ടിലാണ് 'ലൂക്കാസ്' എന്ന പയ്യന്‍ തന്റെ അമ്മയോടൊപ്പം താമസിക്കുന്നത്. ഉടമസ്ഥന്റെ അനുവാദമില്ലെങ്കിലും ലൂക്കാസും അവന്റെ കൂട്ടുകാരി ഒലീവിയയും ആ പൊളിഞ്ഞ കെട്ടിടത്തിന്റെ അടിയിലുള്ള പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോകും.ഒരിക്കല്‍ ഭക്ഷണം കൊടുക്കാനെത്തിയ ആ പയ്യന്റെ അടുത്തേക്ക് ബെല്ല ഓടിച്ചെന്നു. അവന് ആ പട്ടിയെ ഇഷ്ടമായി. അവന്‍ അതിനെ എടുത്തുകൊണ്ടുപോയി വളര്‍ത്തി. 'ബെല്ല' എന്നു പേരിട്ടു. ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ അവള്‍ സന്തോഷത്തോടെ വളര്‍ന്നു.


പിന്നെപ്പിന്നെ ബെല്ലയും ലൂക്കാസും ഒരുമിച്ചായി പൂച്ചകള്‍ക്കു ഭക്ഷണം കൊടുക്കാന്‍ പോകാറ്. അനുവാദമില്ലാതെയുള്ള ഇവരുടെ ഈ കടന്നുകയറ്റം ആ കെട്ടിടത്തിന്റെ ഉടമസ്ഥന് ഇഷ്ടമായില്ല. അയാള്‍ മൃഗസംരക്ഷണ വകുപ്പിനു പരാതി കൊടുത്തു. ബെല്ല 'pitbull' ഇനത്തില്‍പ്പെട്ട നായയാണെന്നും അതിനെ വളര്‍ത്തുന്നത് അപകടകരമാണെന്നും ആയിരുന്നു പരാതി. അതോടെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബെല്ലയെ പിടിച്ചുകൊണ്ടുപോയി.

ഇനി നായയെ വെളിയില്‍ വിടില്ല എന്ന ഉപാധിയോടെ പിഴ അടച്ചു ലൂക്കാസ് ബെല്ലയെ പുറത്തെത്തിച്ചു. ഡെന്‍വറില്‍ ബെല്ലയെ വളര്‍ത്താന്‍ കഴിയില്ല എന്നായതോടെ ലൂക്കാസും അമ്മയും ആ പ്രദേശത്തിനു പുറത്ത് ഒരു വീടുനോക്കാന്‍ തീരുമാനിച്ചു. അതുവരേയ്ക്കും ബെല്ലയെ അവിടെനിന്നും 400 മൈല്‍ അകലെ താമസിക്കുന്ന ഒലീവിയയുടെ അമ്മാവന്റെ കൂടെയാക്കി തീരുമാനിച്ചു. എന്നാല്‍ ബെല്ല അവിടെനിന്നും ചാടിപ്പോയി.


അവള്‍ തന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി. കൂട്ടിന് അമ്മ നഷ്ടപ്പെട്ട ഒരു പുലികുഞ്ഞിനേയും കിട്ടി. കാട്ടിലൂടെ നടക്കുമ്പോള്‍ ചെന്നായ്കളില്‍ നിന്നും ആ പുലിക്കുഞ്ഞിനെ അവള്‍ രക്ഷിച്ചു. അവര്‍ ഒരുമിച്ചു കളിച്ചും ഭക്ഷണം കണ്ടെത്തിയും ഉറങ്ങിയും കാലം കടന്നുപോയി. അപ്പോഴും സ്വന്തം വീട്ടിലേക്കു മടങ്ങാനുള്ള അതിയായ ആഗ്രഹമായിരുന്നു അവള്‍ക്ക്.


ഇതിനിടയില്‍ മഞ്ഞിനടിയില്‍പെട്ട ഒരാളെ അവള്‍ രക്ഷിക്കുന്നുണ്ട്. പിന്നെ കുറേക്കാലം ബെല്ല ഒരു ഭിക്ഷക്കാരന്റെ കൂടെയായി. അയാള്‍ അവളെ കെട്ടിയിട്ടു. വിജനമായ സ്ഥലത്തുവച്ച് അയാള്‍ മരിച്ചപ്പോള്‍ കെട്ടില്‍ നിന്നും രക്ഷപെടാനാകാതെ ബെല്ല കിടന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം കഴിഞ്ഞ അവളെ ചില അപരിചിതര്‍ രക്ഷിച്ചു. അവിടെ നിന്നും ഓടി കാട്ടിലെത്തുന്ന അവളെ ചെന്നായ്ക്കള്‍ ആക്രമിച്ചു. എന്നാല്‍ അപ്പോഴേക്കും വളര്‍ന്നു വലുതായ ആ പുലിക്കുഞ്ഞ് ബെല്ലയെ രക്ഷിച്ചു. അതിനോടു യാത്രപറഞ്ഞു ബെല്ല വീണ്ടും തന്റെ വീടുതേടി പുറപ്പെട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ ലൂക്കാസിനെ കണ്ടെത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു."


"രാഘവാ, എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ട്. ഞാന്‍ ഒരു പൂച്ചകുഞ്ഞിനെ നാലഞ്ചു കിലോമീറ്റര്‍ ദൂരെ കൊണ്ടുക്കളഞ്ഞു. എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ അതു വീട്ടില്‍ നില്‍ക്കുന്നു. മൃഗങ്ങള്‍ക്കുള്ള പല വിശേഷപ്പെട്ട കഴിവുകളും മനുഷ്യനില്ല."

"ശരിയാണ് ശേഖരാ.. നമ്മുടെ നാട്ടില്‍ അടുത്തിടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിനു മുന്‍പ് അവിടങ്ങളിലുള്ള മൃഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ കരയുകയും അസ്വസ്ഥതകള്‍ കാട്ടുകയും ചെയ്തിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു."

"ഇനി ഇതുപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ നേരത്തെ അറിയാന്‍ മൃഗങ്ങളെ വളര്‍ത്തേണ്ടി വരുമല്ലോ!"

Monday 2 September 2019

Virus


"രാഘവാ, ഞാന്‍ ഇന്നലെ കണ്ട സിനിമ - 'വൈറസ്'"

"അല്ല ശേഖരാ, ഈ വൈറസ് എന്നു പറയുമ്പോള്‍ രോഗാണുവാണോ അതോ കമ്പ്യൂട്ടര്‍ വൈറസോ?"

"ഇതില്ലെ 2018 -ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ ഒരു നേര്‍ചിത്രമാണ്. വേണ്ടതിനും വേണ്ടാത്തത്തിനും ആശുപത്രികളിലേക്കോടുന്ന എല്ലാവരും കണ്ടിരിക്കേണ്ട സിനിമ."

"അല്ല ശേഖരാ, ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമല്ലേ കാഴ്ചവെച്ചത്?"

"ശരിയാണ്. രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാം സര്‍ക്കാരും ആരോഗ്യവകുപ്പും എടുത്തു. അതില്‍ അവര്‍ പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്തു. പക്ഷേ മറ്റു ചില വിഷയങ്ങള്‍ പറയാതെ വയ്യ. സാധാരണ മറ്റു രാജ്യങ്ങളില്‍ നിപ്പ ബാധ ഉണ്ടായപ്പോള്‍ രോഗം ബാധിച്ച 75% പേരും മരിച്ചു എന്നതായിരുന്നു അവസ്ഥ. എന്നാല്‍ കേരളത്തില്‍ അത് 100% ആയിരുന്നു. ആദ്യം രോഗം ബാധിച്ച 18 പേരില്‍ ആരും രക്ഷപെട്ടില്ല. ആരോഗ്യരംഗത്തു കേരളം No. 1 ആണെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്"

"എന്തുകൊണ്ടാണ് നമ്മുടെ ആശുപത്രികള്‍ക്കു രോഗം വന്ന ഒരാളെ പോലും രക്ഷപെടുത്താന്‍ കഴിയാതിരുന്നത്?"

"അതിനു പല കാരണങ്ങളുണ്ട്. രോഗം സ്ഥിരീകരിക്കാന്‍ എടുത്ത കാലതാമാസമാണ് പ്രധാന കാരണം. അന്നു കേരളത്തില്‍ ഒരു വൈറോളജി ലാബ് ഉണ്ടായിരുന്നില്ല. സാമ്പിളുമായി മണിപ്പാലില്‍ പോകണമായിരുന്നു. എന്നാല്‍ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തിരുവനന്തപുരത്ത് ഒരു 'Virology Institute' തുടങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കാരണം നിപ്പയ്ക്കുള്ള മരുന്നെത്തിക്കുവാനുള്ള പ്രശ്നങ്ങളാണ്. ആസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യണം. ആ മരുന്നാകട്ടെ പൂര്‍ണ്ണമായി സജ്ജവും അല്ല. പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളൂ."

"ഈ സംഭവത്തില്‍ ഒരു സിനിമയ്ക്കുള്ള കഥയുണ്ടോ?"

"അതാണ് ഈ സിനിമയുടെ പ്രത്യേകതയും. ഒരു ഡോക്യുമെന്ററിയ്ക്ക്‌ പറ്റിയ വിഷയം സിനിമയായി വലിയ ക്യാന്‍വാസില്‍ മനോഹരമായി എടുത്തിരിക്കുന്നു. ഇതില്‍ ചെറിയ വേഷങ്ങള്‍ പോലും കൈകാര്യം ചെയ്തിരിക്കുന്നതു പ്രമുഖരായ നടീനടന്മാരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും മത്സരിച്ചഭിനയിക്കുന്നത് ഈ സിനിമയെ വേറിട്ട ഒരു കാഴ്ച്ചയാക്കുന്നു. ഇതില്‍ ആരോഗ്യമന്ത്രി ശൈലജടീച്ചറായി രേവതി അഭിനയിക്കുന്നു. കോഴിക്കോട് കലക്ടറായി ടോവിനോ തോമസ്‌, വൈറോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടറായി കുഞ്ചാക്കോ ബോബന്‍, മറ്റു ഡോക്ടര്‍മാരായി പാര്‍വതി, ഇന്ദ്രജിത്ത്, റഹ്മാന്‍, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നു. രോഗികളായി എത്തുന്നവരില്‍ പ്രമുഖര്‍ ഇന്ദ്രന്‍സ്, ആസിഫ് അലി, മഡോണ സെബാസ്റ്റ്യന്‍, സൌബിന്‍ ഷാഹിര്‍, ദിലേഷ് പോത്തന്‍ എന്നിവരാണ്. രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനി പുതുശ്ശേരിയായി റിമാ കല്ലിങ്കല്‍ അഭിനയിക്കുന്നു. കൂടാതെ മറ്റു കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജും രമ്യാ നമ്പീശനും വരുന്നുണ്ട്."


"ഇത്രയും വലിയൊരു താരനിരയ്ക്കു പറ്റിയ ഒരു കഥയുണ്ടോ ഇതിനകത്ത്?"


"പലര്‍ക്കും ചെറിയ വേഷങ്ങളാണ്‌. എന്നാലും അവരതു ഭംഗിയാക്കിയിരിക്കുന്നു. 2018 മെയ് 2 നു മുഹമ്മദ്‌ സാബിത്ത് എന്നയാള്‍ കോഴിക്കോട് സബ്-ഡിവിഷണല്‍ ഹോസ്പിറ്റലില്‍ എത്തുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. അടിയന്തിര ചികിത്സയ്ക്കായി അയാളെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോകുന്നു. അവിടെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അയാളില്‍ നിന്നും ആ വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം പകരുന്നു. അവിടെ നഴ്സ് ആയിരുന്ന ലിനിയ്ക്കും അണുബാധയേല്‍ക്കുന്നു."


"ശരിയാണു രാഘവാ.. ഇന്ന് ആശുപത്രികളില്‍ ചെറിയ രോഗങ്ങളുമായി പോയാല്‍ മാരക രോഗങ്ങളുമായി തിരിച്ചുവരാം എന്ന അവസ്ഥയാണ്. ഞാന്‍ കഴിഞ്ഞ ദിവസം കൊച്ചുമോനെയും കൊണ്ട് vaccination എടുക്കാന്‍ പോയി. മരുന്നില്ലാത്തതിനാല്‍ തിരിച്ചു പോന്നു. ആശുപത്രിയിലാണെങ്കില്‍ പനിക്കാരാണ് കൂടുതല്‍. തിരിച്ചെത്തിയതോടെ കുഞ്ഞിനു പനിയായി."

"ശേഖരാ, ഇപ്പോഴും നമ്മുടെ പല സര്‍ക്കാര്‍ ആശുപത്രികളുടെയും അവസ്ഥ ശോചനീയമാണ്. മെഡിക്കല്‍ വേസ്റ്റ്‌ ശരിയായി സംസ്കരിക്കാതെ കൂട്ടിയിടുന്നതു മൂലം പടരുന്ന രോഗങ്ങള്‍ ഒട്ടനവധിയുണ്ട്. ഇതൊക്കെയാണെങ്കിലും ഏതാശുപത്രിയില്‍ ചെന്നാലും രോഗികളുടെ കാര്യത്തില്‍ ഒരു കുറവുമില്ല. എല്ലാവരും രോഗികള്‍.."

"രാഘവാ, എല്ലാ വര്‍ഷവും നമ്മുടെ നാട്ടില്‍ അലോപ്പതിയിലും ഹോമിയോപ്പതിയിലും ആയുര്‍വ്വേദത്തിലും ഒരുപാടു കുട്ടികള്‍ പഠിച്ചിറങ്ങുന്നു. ഇതുപോലെയുള്ള പകര്‍ച്ചവ്യാധികള്‍ വരുമ്പോഴെങ്കിലും ഈ മൂന്നു വിഭാഗത്തെയും ഒരുമിച്ചു ചേര്‍ത്ത് ഒരു ചികിത്സാ പദ്ധതിയെക്കുറിച്ച് ആലോചിക്കേണ്ടതല്ലേ?"

"ചില സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ അങ്ങനെ ഒരു രീതി കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. പക്ഷേ ഇപ്പോഴും കുറെയേറെ അലോപ്പതി ഡോക്ടര്‍മാര്‍ക്കു മറ്റുള്ളവരെ പരമ പുച്ഛമാണ്. അതു മാറിയാലേ എന്തെങ്കിലും പ്രയോജനം ഉണ്ടാകൂ. എന്തായാലും നമ്മുടെ ആരോഗ്യരംഗം അനാരോഗ്യകരമായ ഒട്ടനവധി പ്രവണതകളോടെ കുത്തഴിഞ്ഞ അവസ്ഥയിലാണെന്നു പറയാതെ വയ്യ."