"രാഘവാ, ഞാന്‍ ഇന്നലെ കണ്ട സിനിമ - 'വൈറസ്'"
"അല്ല ശേഖരാ, ഈ വൈറസ് എന്നു പറയുമ്പോള്‍ രോഗാണുവാണോ അതോ കമ്പ്യൂട്ടര്‍ വൈറസോ?"
"ഇതില്ലെ 2018 -ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ ഒരു നേര്‍ചിത്രമാണ്. വേണ്ടതിനും വേണ്ടാത്തത്തിനും ആശുപത്രികളിലേക്കോടുന്ന എല്ലാവരും കണ്ടിരിക്കേണ്ട സിനിമ."
"അല്ല ശേഖരാ, ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമല്ലേ കാഴ്ചവെച്ചത്?"
"ശരിയാണ്. രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാം സര്‍ക്കാരും ആരോഗ്യവകുപ്പും എടുത്തു. അതില്‍ അവര്‍ പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്തു. പക്ഷേ മറ്റു ചില വിഷയങ്ങള്‍ പറയാതെ വയ്യ. സാധാരണ മറ്റു രാജ്യങ്ങളില്‍ നിപ്പ ബാധ ഉണ്ടായപ്പോള്‍ രോഗം ബാധിച്ച 75% പേരും മരിച്ചു എന്നതായിരുന്നു അവസ്ഥ. എന്നാല്‍ കേരളത്തില്‍ അത് 100% ആയിരുന്നു. ആദ്യം രോഗം ബാധിച്ച 18 പേരില്‍ ആരും രക്ഷപെട്ടില്ല. ആരോഗ്യരംഗത്തു കേരളം No. 1 ആണെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്"
"എന്തുകൊണ്ടാണ് നമ്മുടെ ആശുപത്രികള്‍ക്കു രോഗം വന്ന ഒരാളെ പോലും രക്ഷപെടുത്താന്‍ കഴിയാതിരുന്നത്?"
"അതിനു പല കാരണങ്ങളുണ്ട്. രോഗം സ്ഥിരീകരിക്കാന്‍ എടുത്ത കാലതാമാസമാണ് പ്രധാന കാരണം. അന്നു കേരളത്തില്‍ ഒരു വൈറോളജി ലാബ് ഉണ്ടായിരുന്നില്ല. സാമ്പിളുമായി മണിപ്പാലില്‍ പോകണമായിരുന്നു. എന്നാല്‍ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തിരുവനന്തപുരത്ത് ഒരു 'Virology Institute' തുടങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കാരണം നിപ്പയ്ക്കുള്ള മരുന്നെത്തിക്കുവാനുള്ള പ്രശ്നങ്ങളാണ്. ആസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യണം. ആ മരുന്നാകട്ടെ പൂര്‍ണ്ണമായി സജ്ജവും അല്ല. പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളൂ."
"ഈ സംഭവത്തില്‍ ഒരു സിനിമയ്ക്കുള്ള കഥയുണ്ടോ?"
"അതാണ് ഈ സിനിമയുടെ പ്രത്യേകതയും. ഒരു ഡോക്യുമെന്ററിയ്ക്ക് പറ്റിയ വിഷയം സിനിമയായി വലിയ ക്യാന്‍വാസില്‍ മനോഹരമായി എടുത്തിരിക്കുന്നു. ഇതില്‍ ചെറിയ വേഷങ്ങള്‍ പോലും കൈകാര്യം ചെയ്തിരിക്കുന്നതു പ്രമുഖരായ നടീനടന്മാരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും മത്സരിച്ചഭിനയിക്കുന്നത് ഈ സിനിമയെ വേറിട്ട ഒരു കാഴ്ച്ചയാക്കുന്നു. ഇതില്‍ ആരോഗ്യമന്ത്രി ശൈലജടീച്ചറായി രേവതി അഭിനയിക്കുന്നു. കോഴിക്കോട് കലക്ടറായി ടോവിനോ തോമസ്, വൈറോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടറായി കുഞ്ചാക്കോ ബോബന്‍, മറ്റു ഡോക്ടര്‍മാരായി പാര്‍വതി, ഇന്ദ്രജിത്ത്, റഹ്മാന്‍, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നു. രോഗികളായി എത്തുന്നവരില്‍ പ്രമുഖര്‍ ഇന്ദ്രന്‍സ്, ആസിഫ് അലി, മഡോണ സെബാസ്റ്റ്യന്‍, സൌബിന്‍ ഷാഹിര്‍, ദിലേഷ് പോത്തന്‍ എന്നിവരാണ്. രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനി പുതുശ്ശേരിയായി റിമാ കല്ലിങ്കല്‍ അഭിനയിക്കുന്നു. കൂടാതെ മറ്റു കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജും രമ്യാ നമ്പീശനും വരുന്നുണ്ട്."
"ഇത്രയും വലിയൊരു താരനിരയ്ക്കു പറ്റിയ ഒരു കഥയുണ്ടോ ഇതിനകത്ത്?"
"പലര്‍ക്കും ചെറിയ വേഷങ്ങളാണ്. എന്നാലും അവരതു ഭംഗിയാക്കിയിരിക്കുന്നു. 2018 മെയ് 2 നു മുഹമ്മദ് സാബിത്ത് എന്നയാള്‍ കോഴിക്കോട് സബ്-ഡിവിഷണല്‍ ഹോസ്പിറ്റലില്‍ എത്തുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. അടിയന്തിര ചികിത്സയ്ക്കായി അയാളെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോകുന്നു. അവിടെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അയാളില്‍ നിന്നും ആ വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം പകരുന്നു. അവിടെ നഴ്സ് ആയിരുന്ന ലിനിയ്ക്കും അണുബാധയേല്‍ക്കുന്നു."
"ശരിയാണു രാഘവാ.. ഇന്ന് ആശുപത്രികളില്‍ ചെറിയ രോഗങ്ങളുമായി പോയാല്‍ മാരക രോഗങ്ങളുമായി തിരിച്ചുവരാം എന്ന അവസ്ഥയാണ്. ഞാന്‍ കഴിഞ്ഞ ദിവസം കൊച്ചുമോനെയും കൊണ്ട് vaccination എടുക്കാന്‍ പോയി. മരുന്നില്ലാത്തതിനാല്‍ തിരിച്ചു പോന്നു. ആശുപത്രിയിലാണെങ്കില്‍ പനിക്കാരാണ് കൂടുതല്‍. തിരിച്ചെത്തിയതോടെ കുഞ്ഞിനു പനിയായി."
"ശേഖരാ, ഇപ്പോഴും നമ്മുടെ പല സര്‍ക്കാര്‍ ആശുപത്രികളുടെയും അവസ്ഥ ശോചനീയമാണ്. മെഡിക്കല്‍ വേസ്റ്റ് ശരിയായി സംസ്കരിക്കാതെ കൂട്ടിയിടുന്നതു മൂലം പടരുന്ന രോഗങ്ങള്‍ ഒട്ടനവധിയുണ്ട്. ഇതൊക്കെയാണെങ്കിലും ഏതാശുപത്രിയില്‍ ചെന്നാലും രോഗികളുടെ കാര്യത്തില്‍ ഒരു കുറവുമില്ല. എല്ലാവരും രോഗികള്‍.."
"രാഘവാ, എല്ലാ വര്‍ഷവും നമ്മുടെ നാട്ടില്‍ അലോപ്പതിയിലും ഹോമിയോപ്പതിയിലും ആയുര്‍വ്വേദത്തിലും ഒരുപാടു കുട്ടികള്‍ പഠിച്ചിറങ്ങുന്നു. ഇതുപോലെയുള്ള പകര്‍ച്ചവ്യാധികള്‍ വരുമ്പോഴെങ്കിലും ഈ മൂന്നു വിഭാഗത്തെയും ഒരുമിച്ചു ചേര്‍ത്ത് ഒരു ചികിത്സാ പദ്ധതിയെക്കുറിച്ച് ആലോചിക്കേണ്ടതല്ലേ?"
"ചില സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ അങ്ങനെ ഒരു രീതി കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. പക്ഷേ ഇപ്പോഴും കുറെയേറെ അലോപ്പതി ഡോക്ടര്‍മാര്‍ക്കു മറ്റുള്ളവരെ പരമ പുച്ഛമാണ്. അതു മാറിയാലേ എന്തെങ്കിലും പ്രയോജനം ഉണ്ടാകൂ. എന്തായാലും നമ്മുടെ ആരോഗ്യരംഗം അനാരോഗ്യകരമായ ഒട്ടനവധി പ്രവണതകളോടെ കുത്തഴിഞ്ഞ അവസ്ഥയിലാണെന്നു പറയാതെ വയ്യ."
No comments:
Post a Comment