Thursday 29 August 2019

Aladdin


"ഇന്ന് 'Aladdin' എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ പറയാം."

"അല്ല ശേഖരാ, ഇതു നമ്മുടെ അലാവുദ്ദീനും അത്ഭുതവിളക്കുമല്ലേ? ഒരുപാടു കേട്ടു പഴകിയ കഥ!"

"കേട്ടുപഴകിയതൊക്കെതന്നെ. പക്ഷേ, ഇത് ഒരു പുതിയ അനുഭവമാണ്. നയനാനന്ദകരമായ സീനുകള്‍.. പഴയ ഇംഗ്ലീഷ് സിനിമകളില്‍ കണ്ടുവന്നിരുന്ന, കഥാപാത്രങ്ങള്‍ പാടി അഭിനയിക്കുന്ന രീതി.. ഇതിനൊക്കെ പുറമെ കഥാപാത്രങ്ങള്‍ക്കനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തത് എല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നു."

"കഥയോ?"

"നമുക്ക് പരിചിതരായ കഥാപാത്രങ്ങള്‍ ഒക്കെ തന്നെ. പക്ഷേ, അവതരണരീതിയില്‍ പുതുമയുണ്ട്. ജീനിയായിട്ട് അഭിനയിച്ചിരിക്കുന്ന 'Will Smith' തന്റെ റോള്‍ ഭംഗിയാക്കിയിരിക്കുന്നു. ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള ഭൂതങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സരസനായി, കുസൃതികള്‍ ഒപ്പിക്കുന്ന ഒരു ഭൂതം. അതുപോലെതന്നെയാണ് അലാവുദ്ദിന്‍ ആയി അഭിനയിച്ച 'Mena Massoud'.. ചെറിയ തരികിടകള്‍ ഒക്കെ കയ്യിലുള്ള ഒരു കള്ളന്റെ വേഷം അയാള്‍ നന്നായി ചെയ്തിരിക്കുന്നു. ജാസ്മിന്‍ എന്ന രാജകുമാരിയായി എത്തുന്നത് 'Naomi Scott' ആണ്. സുന്ദരിയായ അറേബ്യന്‍ രാജകുമാരിയായി ഉജ്ജ്വല പ്രകടനം നടത്താന്‍ പാതി ഇന്ത്യക്കാരിയായ നവോമിക്കും കഴിയുന്നു. വില്ലന്‍ ജാഫറായെത്തുന്ന 'Marwan Kenzari' യുടെ അഭിനയവും എടുത്തു പറയേണ്ടതാണ്. ജീനിയെ കൂടാതെ കുട്ടികളെ പിടിച്ചിരുത്താന്‍ പറ്റിയ 4 കഥാപാത്രങ്ങള്‍ കൂടി ഈ സിനിമയില്‍ ഉണ്ട്. അലാവുദ്ദീന്റെ സന്തതസഹചാരിയായ 'അബു' എന്ന കുട്ടിക്കുരങ്ങന്‍, ജാസ്മിന്റെ വളര്‍ത്തുമൃഗമായ 'രാജ' എന്ന കടുവ, ജാഫറിന്റെ കൂടെയുള്ള പക്ഷി 'ലാഗോ' കൂടാതെ ഒരു പറക്കുംപരവതാനിയും."

"സംഭവം കൊള്ളാമല്ലോ.. പുതിയ ടെക്നോളജി വച്ച് എടുക്കുമ്പോള്‍ സിനിമ ഗംഭീരമാകാനാണു സാദ്ധ്യത."

"ശരിയാണു രാഘവാ, ഈ സിനിമ കാണേണ്ടതു തന്നെ. ഇനി കഥ പറയാം. അഗ്രബാഹ് എന്ന അറേബ്യന്‍ രാജ്യത്താണ് കഥ നടക്കുന്നത്. അവിടെ തെരുവുകളില്‍ ചെറിയ കള്ളത്തരങ്ങള്‍ ഒക്കെ കാണിച്ചു ജീവിച്ചു പോകുന്നവരാണ് അലാവുദ്ദിനും അബുവും. ഒരിക്കല്‍ നാടുകാണാന്‍ വേഷപ്രച്ഛന്നയായി ഇറങ്ങിയ ജാസ്മിന്‍ രാജകുമാരിയെ അലാവുദ്ദിനും അബുവും ചേര്‍ന്ന് ഒരു അപകടത്തില്‍ നിന്നും രക്ഷിക്കുന്നു. അവര്‍ രണ്ടുപേരും സുഹൃത്തുക്കള്‍ ആയെങ്കിലും താന്‍ രാജകുമാരിയാണെന്ന് ജാസ്മിന്‍ അലാവുദ്ദിനോടു പറഞ്ഞില്ല.


ആ രാജ്യത്തെ സുല്‍ത്താന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് വസീര്‍ ആയ ജാഫറിനുള്ളത്. എന്നാല്‍ 'Cave of Wonders' എന്ന ഗുഹയില്‍ ഇരിക്കുന്ന മാന്ത്രികവിളക്കു സ്വന്തമാക്കി രാജ്യം പിടിച്ചെടുക്കുക എന്നതാണ് ജാഫറിന്റെയും അയാളുടെ സഹായിയായ ലാഗോ എന്ന തത്തയുടെയും ലക്‌ഷ്യം. ഗുഹയില്‍ കയറി വിളക്കെടുക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞു നടക്കുമ്പോഴാണ് ജാസ്മിനെ കാണാന്‍ കാവല്ക്കാരുടെ കണ്ണുവെട്ടിച്ച് കൊട്ടാരത്തില്‍ കയറിയ അലാവുദ്ദീനെ ജാഫര്‍ കാണുന്നത്. അലാവുദ്ദീനെ അയാള്‍ ബന്ധനസ്ഥനാക്കുന്നു. ഗുഹയില്‍ കയറി വിളക്കെടുക്കാന്‍ തന്നെ സഹായിച്ചാല്‍ വെറുതെ വിടാം എന്ന ജാഫറിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ അലാവുദ്ദീന്‍ തയ്യാറാക്കുന്നു.



ഗുഹയില്‍ കയറുന്ന അലാവുദ്ദീനും അബുവും നിധി കൂമ്പാരങ്ങളാണ് അവിടെ കാണുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്വര്‍ണ്ണവും രത്നങ്ങളും കൂട്ടിയിട്ടിരിക്കുന്നു. ഈ നിധിയിലൊന്നും തൊടാതെ വേണം മാന്ത്രികവിളക്കു കൈക്കലാക്കാന്‍. അവിടെ കല്ലിനിടയില്‍ ഉടക്കി കിടന്ന പറക്കുംപരവതാനിയെ അലാവുദ്ദീന്‍ രക്ഷിക്കുന്നു. അതോടെ ആ പരവതാനി അയാളുടെ സുഹൃത്താകുന്നു. അലാവുദ്ദീന്‍ മാന്ത്രികവിളക്കെടുക്കുന്ന സമത്ത് അബു ഒരു രത്നം കൈക്കലാക്കുന്നു. അതോടെ പാറകള്‍ വീണു ഗുഹാകവാടം അടഞ്ഞുപോകുന്നു.


എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് അലാവുദ്ദീന്‍ ആ മാന്ത്രികവിളക്കു വൃത്തിയാക്കുന്നത്. അതോടെ വിളക്കില്‍ നിന്നും പുക ഉയരുന്നു. ഒരു ജീനി പ്രത്യക്ഷനാകുന്നു. താന്‍ അലാവുദ്ദീന്റെ അടിമയാണെന്നും തനിക്കു 3 വരങ്ങള്‍ നല്‍കാന്‍ ശക്തിയുണ്ടെന്നും ജീനി പറയുന്നു. തനിക്കു ജീനിയുടെ ശക്തിയില്‍ വിശ്വാസമില്ലെന്നും എല്ലാവരെയും ഗുഹയില്‍ നിന്നും പുറത്തെത്തിച്ചാല്‍ വിശ്വസിക്കാം എന്നായി അലാവുദ്ദീന്‍. ജീനി അവരെ പുറത്തെത്തിക്കുന്നു.


അലാവുദ്ദീന്‍ തന്റെ ആദ്യ വരം ആവശ്യപ്പെടുന്നു. ജാസ്മിനെ ആകര്‍ഷിക്കാന്‍ തക്കവണ്ണം തന്നെ ഒരു രാജകുമാരനാക്കി മാറ്റണമെന്നതായിരുന്നു അത്. അങ്ങനെ അവന്‍ അബാബ്വ രാജ്യത്തെ അലി എന്ന രാജകുമാരനാകുന്നു. കൊടിതോരണങ്ങളും ആനയും അമ്പാരിയും ഒട്ടേറെ സമ്മാനങ്ങളുമായി ഘോഷയാത്രയായെത്തുന്ന അലിയെ പക്ഷേ രാജകുമാരിക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പിന്നീട് അലി ജാസ്മിനെ തന്റെ പറക്കുംപരവതാനിയില്‍ നാടുകാണാന്‍ ക്ഷണിക്കുന്നു. സുന്ദരമായ ആ യാത്ര അവരെ ഇഷ്ടത്തിലാക്കുന്നു. തന്റെ സുഹൃത്ത് അലാവുദ്ദീന്‍ തന്നെയാണോ അലി രാജകുമാരന്‍ എന്നു ജാസ്മിന്‍ സംശയിക്കുന്നെങ്കിലും താന്‍ അലാവുദ്ദീന്‍ ആയി വേഷംമാറി നടന്നതായിരുന്നെന്നു പറഞ്ഞു അയാള്‍ തടിതപ്പുന്നു.


അലാവുദ്ദീന്‍ മന്ത്രികവിളക്കിന്റെ സഹായത്തോടെ അലി രാജകുമാരനായി വന്നിരിക്കുകയാണെന്ന് ജാഫര്‍ മനസ്സിലാക്കുന്നു. അയാള്‍ അലിയെ കടലിലേക്കെറിയുന്നു. ബോധം നഷ്ടപ്പെട്ട അലാവുദ്ദീനെ രണ്ടാമത്തെ വരമായി കണക്കാക്കി ജീനി രക്ഷിക്കുന്നു. സുല്‍ത്താന്റെ മുന്നില്‍ ജാഫറിന്റെ ദുഷ്ടത്തരങ്ങള്‍ വെളിപ്പെടുന്നതോടെ അയാള്‍ ജയിലിലാകുന്നു. സുല്‍ത്താന്‍ തന്റെ അനന്തരാവകാശിയായി അലി രാജകുമാരനെ നിശ്ചയിക്കുന്നു.



എന്നാല്‍ ലാഗോയുടെ സഹായത്തോടെ ജാഫര്‍ രക്ഷപെടുന്നു. അയാള്‍ അലാവുദ്ദീന്റെ കയ്യില്‍ നിന്നും മാന്ത്രികവിളക്ക് മോഷ്ടിക്കുന്നു. ജീനിയുടെ പുതിയ യജമാനനായി മാറിയ ജാഫര്‍ തന്റെ ആദ്യ വരമായി രാജാധികാരം ആവശ്യപ്പെടുന്നു. ലോകത്തെ ഏറ്റവും ശക്തനായ മാന്ത്രികനാകുക എന്നതായിരുന്നു അയാളുടെ അടുത്ത വരം. സുല്‍ത്താനെയും തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്ത ജാസ്മിനെയും അലാവുദ്ദീനെയും മറ്റുള്ളവരെയും തന്റെ മാന്ത്രികശക്തി ഉപയോഗിച്ചു കൊല്ലാന്‍ ജാഫര്‍ തീരുമാനിക്കുന്നു.


അലാവുദ്ദീന്‍ തന്റെ ബുദ്ധിശക്തി ഉപയോഗിച്ചു ജാഫറിനെ കുഴക്കുന്നു. ഇപ്പോഴും അയാളല്ല ഏറ്റവും ശക്തനായ മാന്ത്രികനെന്നും അയാളെ ഇങ്ങനെ ആക്കിയ ജീനിയാണ് ശക്തനെന്നും പറഞ്ഞു ജാഫറിനെ അലാവുദ്ദീന്‍ പ്രകോപിപ്പിക്കുന്നു. താന്‍ ഇപ്പോഴും രണ്ടാമാനാണ് എന്നുകരുതി അയാള്‍ ജീനിയോടു തന്റെ അവസാനത്തെ വരവും ചോദിക്കുന്നു. തന്നെ ജീനിയെക്കാള്‍ ശക്തനാക്കണം എന്നതായിരുന്നു അത്. ഇതോടെ ജീനി അയാളെ മറ്റൊരു ജീനി ആക്കി മാറ്റുന്നു. എന്നിട്ട് ഒരു വിളക്കിലാക്കി അടച്ച് അത്ഭുതഗുഹയിലേക്ക് എറിയുന്നു.



എല്ലാം ശാന്തമായതോടെ അലാവുദ്ദീന്‍ തന്റെ അവസാനത്തെ വരം ആവശ്യപ്പെടുന്നു. ജീനിയെ സ്വതന്ത്രനായ ഒരു മനുഷ്യനാക്കുക എന്നതായിരുന്നു അത്.  സിനിമയുടെ അവസാനം അലാവുദ്ദീന്‍ ജാസ്മിനെ വിവാഹം കഴിക്കുന്നു. ജീനി ജാസ്മിന്റെ തോഴി ഡാലിയയെയും."



"രാഘവാ, ഞാന്‍ എന്തായാലും ഈ സിനിമ കാണാന്‍ തീരുമാനിച്ചു."

No comments:

Post a Comment