Tuesday 27 August 2019

Raatchasi


"ഇന്നേതു കഥയാ പറയാന്‍ പോകുന്നത്, രാഘവാ?"

"ഇന്നൊരു തമിഴ് കഥ പറയാം.. രാച്ചസി.. വീണ്ടും ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമ"

"ആരാണ് നായിക?"

"ജ്യോതിക. അവര്‍ ഇതില്‍ ഗീതാറാണി എന്ന ഹെഡ്മിസ്ട്രസിനെ അവതരിപ്പിക്കുന്നു."

"അപ്പോള്‍ ഒരു സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള കഥയാണല്ലേ?"

"അതെ. ചുരുക്കിപ്പറഞ്ഞാല്‍ കഥ ഇതാണ്. കതിര്‍ എന്ന ചെറുപ്പക്കാരനും ഗീതാറാണി എന്ന പെണ്‍കുട്ടിയും ഇഷ്ടത്തിലാണ്. അയാള്‍ക്ക് ഒരു ജോലി കിട്ടിയിട്ടു വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് അവര്‍ തീരുമാനിക്കുന്നു. ഗീതാറാണി പട്ടാളത്തില്‍ ചേരുന്നു. കതിരിന് ഒരു ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ അദ്ധ്യാപകനായി ജോലി കിട്ടുന്നു. എന്നാല്‍ ആകസ്മികമായി ഒരു വാഹനാപകടത്തില്‍ അയാള്‍ മരിക്കുന്നു. ഗീതാറാണി മറ്റാരെയും വിവാഹം കഴിക്കുന്നില്ല. പട്ടാളത്തില്‍ നിന്നും രാജിവച്ചു കതിര്‍ പഠിപ്പിച്ച സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി അവര്‍ എത്തുന്നു. അവിടെ കതിരിന്റെ അമ്മ ടീച്ചര്‍ ആയി ജോലി നോക്കുന്നതായി ഗീതാറാണി മനസ്സിലാക്കുന്നു. തന്നെയും കുടുംബത്തിലെ അംഗമായി ചേര്‍ക്കുമോ എന്നു അവര്‍ അമ്മയോടു ചോദിക്കുന്നു."

"രാച്ചസി എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ ഈ കഥയല്ല പ്രതീക്ഷിച്ചതു രാഘവാ.."

"പ്രതീക്ഷ ഒന്നും തെറ്റിക്കണ്ട ശേഖരാ.. കഥ അതുതന്നെ. ഗീതാറാണി എന്ന ഹെഡ്മിസ്ട്രസ് പൊട്ടിപ്പൊളിഞ്ഞ ഒരു സ്കൂളിനെ ശരിയാക്കിയെടുക്കുന്നതാണ് സിനിമ."

"അപ്പോള്‍ മുന്‍പ് പറഞ്ഞത്?"

"അതു കഥയിലെ കഥ. ഗീതാറാണി, തകര്‍ന്നു കിടക്കുന്ന ആ സ്കൂളില്‍ വരാനുള്ള സാഹചര്യമാണ് ആ കഥ. അവര്‍ അവിടെ വരുമ്പോള്‍ ആ സ്കൂളിന്റെ അവസ്ഥ പരിതാപകരമായിരുന്നു. പൊളിഞ്ഞു കിടക്കുന്ന ഗേറ്റും മതിലും സ്കൂള്‍ കെട്ടിടവും.. കുപ്പ കൊണ്ടുനിറഞ്ഞ സ്കൂള്‍ മൈതാനം.. സ്കൂളിനു മുന്നില്‍തന്നെ ബീഡിയും സിഗരറ്റും വില്‍ക്കുന്ന കട.. അവിടെ നിന്നും അതെല്ലാം വാങ്ങി ഉപയോഗിക്കുന്ന കുട്ടികള്‍.. സമയത്തു ക്ലാസില്‍ പോകാത്ത അദ്ധ്യാപകര്‍.. സ്കൂള്‍ സമയത്ത് ചിട്ടിയും വസ്തുക്കച്ചവടവുമായി നടക്കുന്ന അദ്ധ്യാപകര്‍.. ഇങ്ങനെ ഒരു സ്കൂള്‍ എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ആ പള്ളിക്കൂടം. അതിനെ നല്ലരീതിയില്‍ കൊണ്ടുവരുന്നതാണ് കഥ."

"അല്ല രാഘവാ, ഇങ്ങനെയും സ്കൂളുകള്‍ ഉണ്ടാകുമോ? ഇതൊക്കെ അതിശയോക്തിയല്ലേ?"

"അല്ല. ഇങ്ങനെയും സ്കൂളുകള്‍ ഉണ്ട്. എന്റെ സുഹൃത്തിന്റെ അനുഭവം പറയാം. അദ്ദേഹം അദ്ധ്യാപകനായി കേരളത്തിലങ്ങോളമുള്ള പല ജില്ലകളിലും ജോലി നോക്കി അവസാനം ഹെഡ്മാസ്റ്ററായി ഇതുപോലെയുള്ള ഒരു സ്കൂളില്‍ എത്തി. അദ്ദേഹം PTA-യുടെയും ഗവണ്മെന്റിന്റെയും സഹായത്തോടെ സ്കൂള്‍ കെട്ടിടം പുതുക്കി പണിതു. പെയിന്റ് അടിച്ചു.. ചുമരിലെല്ലാം വര്‍ണ്ണചിത്രങ്ങള്‍ ആലേഖനം ചെയ്തു.. ഉച്ചകഞ്ഞിക്കു പകരം കുട്ടികള്‍ക്ക് ചോറും കറികളും കൊടുത്തു..എന്നിട്ട് സ്കൂളിനു ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനിച്ചു.. അപ്പോഴാണ് അറിയുന്നത് സ്കൂള്‍ മൈതാനം അടുത്തുള്ള വീട്ടുകാര്‍ പലരും കയ്യേറി റമ്പര്‍ വച്ചിരിക്കുന്നു എന്ന്. അദ്ദേഹം കേസിനു പോയി. അവസാനം സ്കൂളിനു അനുകൂലമായി വിധി വന്നു. മതിലുകെട്ടിയപ്പോള്‍ 20 റമ്പര്‍ മരങ്ങള്‍ സ്കൂളിനു സ്വന്തം. ഒടുവില്‍ പിരിഞ്ഞു പോകുമ്പോള്‍ sent-off കൊടുക്കാന്‍ പോലും ആരും ഉണ്ടായില്ല. അദ്ധ്യാപകര്‍ക്കും അദ്ദേഹം ഒരു തലവേദന ആയിരുന്നു."

"അല്ലേലും അത് അങ്ങനാ. പൊതുമുതല്‍ നശിച്ചാല്‍ ആര്‍ക്കാണ് ചേതം. നന്നാക്കാന്‍ ശ്രമിച്ചാലോ, അയാള്‍ കുറ്റക്കാരനാകും. റോഡിലെ കുഴി അടച്ചതിനു നടന്‍ ജയസൂര്യയ്ക്കെതിരെ കേസെടുത്ത നാടാണിത്."

"സര്‍ക്കാര്‍ സ്കൂളുകളെ തകര്‍ക്കുന്ന എല്ലാ ശക്തികളെയും ഈ സിനിമ തുറന്നുകാട്ടുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും കുട്ടികളെ റാഞ്ചാന്‍ ശ്രമിക്കുന്ന പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ്, അവര്‍ക്കു കുടപിടിക്കുന്ന ചില സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ കുട്ടികളെ ഉപയോഗിക്കുന്ന നേതാക്കന്മാര്‍ ഒക്കെ ഈ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നു. ചുരുക്കം പറഞ്ഞാല്‍ ഈ ശുദ്രശക്തികളെ എല്ലാം ധീരമായി നേരിടുന്ന ഗീതാറാണി എന്ന 'രാക്ഷസി' ആയി ജ്യോതിക തിളങ്ങുന്നു."

No comments:

Post a Comment