Sunday, 8 November 2015

Bhopal: A Prayer for Rain (2014)


“ഭോപ്പാൽ ദുരന്തത്തെക്കുറിച്ചു നീ കേട്ടിട്ടുണ്ടോ ശേഖരാ?”

“പിന്നില്ലാതെ.. ആ സമയം ഞാൻ ഗുജറാത്തിൽ ഒരു പ്ലാന്റിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങളൊക്കെ അന്ന് ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം. 1984-ൽ ഭോപ്പാലിലെ കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറിയിൽ നിന്നും മീഥൈൽ ഐസോ സയനേറ്റ് (MIC) എന്ന വിഷവാതകം അന്തരീക്ഷത്തിലേക്കു പടർന്നു. ഏകദേശം 4000 പേരാണ് ഒറ്റ രാത്രിയിൽ മരിച്ചുവീണത്. 5 ലക്ഷത്തോളം പേരെ ബാധിച്ച ആ ദുരന്തം ഇന്നും ജീവിച്ചിരിക്കുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.“

“അതെ.. ആ ദുരന്തത്തിന്റെ ഒരു നേർച്ചിത്രമാണ് ഇന്നലെ ഞാൻ കണ്ട സിനിമ. ഒട്ടും അതിശയോക്തിയില്ലാതെ അപകടത്തിന്റെ ചിത്രം വ്യക്തമായി കാണിക്കുന്നു..”

“ഇന്നും മിക്ക ഫാക്ടറികളിലും ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാ‍ധ്യതകൾ കൂടുതലാണു രാഘവാ..  പല ഫാക്ടറികളിലും അപകടങ്ങളിലൂടെ പാഠം ഉൾക്കൊള്ളുക എന്ന സമീപനമാണ് ഇന്നും സ്വീകരിക്കുന്നത്. അപകടങ്ങളെ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചിലവും ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സാമൂഹിക മനസ്സും പലയിടങ്ങളിലും അപകടങ്ങൾ തുടർക്കഥയാക്കുന്നു.”

“ഞാൻ അടുത്തിടയ്ക്ക് ഒരു സംഭവം കേട്ടു. ഒരു ഫാക്ടറിയിൽ ഒരു തൊഴിലാളി യന്ത്രങ്ങൾക്കിടയിൽ പെട്ടു മരിച്ചു. പക്ഷേ ശവം പുറത്തെടുക്കണമെങ്കിൽ മണിക്കൂറുകൾ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. ഭീമമായ നഷ്ടം ഉണ്ടാകും. മരിച്ച ആളുടെ പാവപ്പെട്ട കുടുംബത്തെ മാനേജ്മെന്റ് സമീപിച്ചു. സാധാരണ നൽകാറുള്ള കോമ്പൻസേഷൻ തുകയുടെ ഇരട്ടി നൽകാമെന്നു പറഞ്ഞു സമ്മതിപ്പിച്ചു. ഫാക്ടറി സുഗമമായി ഓടി.. ഇവിടെ ലാഭം മാത്രം ലക്ഷ്യമായ ഒരു സമൂഹമാണുള്ളത്. മുതലാളിമാരെ മാത്രം കുറ്റം പറയാൻ കഴിയില്ല. അധികാര കേന്ദ്രത്തിൽ നിന്നും ഇങ്ങു താഴെത്തട്ടിലുള്ള തൊഴിലാളി പോലും ഇതിൽ ഭാഗമാണ്.”

“ശരിയാ‍ണു രാഘവാ.. മുതലാളിമാർ സ്വാഭാവികമായി ലാഭത്തിൽ കണ്ണുള്ളവർ തന്നെ. അവർക്കു തൊട്ടുതാഴെയുള്ള ഉയർന്ന സ്ഥാനത്തിരിക്കുന്ന തൊഴിലാളികൾ ശമ്പള വർദ്ധനവ്, പ്രമോഷൻ തുടങ്ങിയവയ്ക്കു വേണ്ടി മുതലാളിമാരുടെ ലാഭം വർദ്ധിപ്പിച്ചു പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. ഇങ്ങു താഴെ തട്ടിലുള്ള തൊഴിലാളിയോ, അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഏതു ജോലി ചെയ്യുന്നതിനും സന്നദ്ധനാകുന്നു.”

“ഈ സിനിമയിലും അങ്ങനെയൊരു വ്യവസ്ഥിതിയെയാണു തുറന്നുകാട്ടുന്നത്. മുതലാളിക്കു ഫാക്ടറിയുടെ ഉത്പാദനം വർദ്ധിപ്പിച്ചു ലാഭം ഉണ്ടാക്കാൻ ആഗ്രഹം. അതിനായി സമയത്തു വേണ്ട അറ്റകുറ്റ പണികൾ നടത്താത്ത ടാങ്കുകളിൽ പരിധിയിൽ കൂടുതൽ വിഷവാതകം ശേഖരിക്കാൻ മേലുദ്യോഗസ്ഥർ നിശ്ചയിക്കുന്നിടത്തു തുടങ്ങി പ്രശ്നങ്ങൾ. കൂടാതെ അപകടം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ശീതീകരണ യൂണിറ്റിന്റെ പ്രവർത്തനവും അല്പലാഭത്തിനായി നിർത്തിവയ്ക്കൂന്നു. ഒരു പരിജ്ഞാനവുമില്ലാത്ത തൊഴിലാളികളെ ചെറിയ ശമ്പളം നൽകി ജോലിക്കായി എടുത്തതും പ്രശ്നമായി. ഇങ്ങനെ പലതരത്തിലുള്ള ഘടകങ്ങൾ ഒന്നിച്ചു ചേർന്നു ദുരന്തത്തിൽ കലാശിച്ചു. വിഷവാതകം ശ്വസിച്ചവരെ രക്ഷിക്കാനുള്ള ഔഷധങ്ങൾ ലഭ്യമല്ലാത്തതും വേണ്ടത്ര പരിചയമില്ലാത്ത ഡോക്ടർമാരും കൂടി ചേർന്നപ്പോൾ ചിത്രം പൂർണ്ണമായി.”

 "ഫാക്ടറികളിൽ മാത്രമല്ല രാഘവാ, ഇന്നത്തെ സമൂഹിക വ്യവസ്ഥ ലാഭത്തിൽ അടിസ്ഥാനപ്പെടുത്തിയാണ്. ഞാൻ ഇന്നലെ എന്റെ വീട്ടിന്റെ തെക്കേലെ ചന്ദ്രനോടു ചോദിച്ചു അവന്റെ നിലം വെറുതെ തരിശാക്കിയിടാതെ വല്ല പച്ചക്കറിയും നട്ടുകിളിപ്പിച്ചൂടെയെന്ന്. അവൻ എടുത്തവായിലെ പറഞ്ഞതു ലാഭമില്ലെന്നായിരുന്നു. വിഷപച്ചക്കറി തിന്നാതെ ശുദ്ധമായതു തിന്നൂടേയെന്നു ചോദിച്ചപ്പോൾ വിഷം തിന്നാലും കുഴപ്പമില്ല ലാഭമില്ലാത്ത പരിപാടിക്ക് അവനില്ലെന്നു മറുപടി. എന്തിനാണു ജീവിക്കുന്നതെന്നുപോലും ഇന്നു പലർക്കും അറിയില്ല. ഈ ലാഭവും പണവുമൊക്കെ സ്വന്തം ശരീരത്തെ സുഖമായി നിലനിർത്താനാണെന്നു പോലും മനസ്സിലാക്കാ‍തെ സ്വയം ബലിയാടായി ലാഭമുണ്ടാക്കുന്നു. എന്നിട്ട് ഉണ്ടാക്കിയ ലാ‍ഭം ആശുപത്രികളിൽ ചിലവാക്കുന്നു.“

“ലാഭവും ലാഭത്തിലെ നഷ്ടവും സമൂഹത്തെ നിയന്ത്രിക്കുന്നു..”

No comments:

Post a Comment